വടകര (കോഴിക്കോട്): കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങവെ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. ദേശീയപാതയിൽ നാദാപുരം റോഡ് കെ.ടി ബസാറിൽ നടന്ന അപകടത്തിലാണ് കോഴിക്കോട് കാരപ്പറമ്പ് പീപ്പിൾസ് റോഡിൽ 'രാഖി നിവാസി" ൽ രാധാകൃഷ്‌ണന്റ ഭാര്യ ഗിരിജ (64), മകൻ രാഗേഷ് (37) എന്നിവർ മരിച്ചത്. കാറിലുണ്ടായിരുന്ന കുട്ടികളടക്കം ഏഴു പേർക്ക് പരിക്കേറ്റു. രാഗേഷിന്റെ ഭാര്യ ദീപ്‌തി, മക്കളായ അനാമിക, അധുവിക, രാഗേഷിന്റെ സഹോദരി രാഖി, ഇവരുടെ ഭർത്താവ് ജ്യോതിഷ്, മക്കളായ തീർത്ഥ, ശ്രീഹരി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്‌ക്ക് 12.30 ഓടെയാണ് അപകടം. കോഴിക്കോട് നിന്ന് പ്ലൈവുഡുമായി കണ്ണൂർ ഭാഗത്തേക്ക് പോയ ലോറിയും എതിരെ വന്ന കാറും ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടി പൊളിച്ചാണ് വാഹനത്തിലുള്ളവരെ പുറത്തെടുത്തത്. കാർ ഓടിച്ച രാഗേഷ് സംഭവസ്ഥലത്തും അമ്മ ഗിരിജ വടകരയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |