മുക്കം: ജൈവ വൈവിദ്ധ്യ ദിനത്തിൽ ബഡ്ഡിംഗ് മാവുകളുടെ തോഴൻ കാരശ്ശേരി പൊയിൽ അബ്ദുവിനെ സോഷ്യൽ മീഡിയകളിലൂടെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി എം.പി. മാവുകളെകുറിച്ച് അബ്ദു ചെയ്ത വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ബഡ്ഡിംഗിലൂടെ നാടനും മറുനാടനുമായ 150 ഓളം വിവിധയിനം മാവുകൾ വികസിപ്പിച്ചെടുത്ത അബ്ദുവിന്റെ കഥ 'കേരളകൗമുദി ' വാർത്തയാക്കിയിരുന്നു. മാവുകളെ സംരക്ഷിക്കുന്നതിനൊപ്പം നമ്മുടെ കാലാവസ്ഥയിൽ ഏതൊക്കെ മാവുകൾ കായ്ക്കും എന്നുള്ളതിന്റെ ഗവേഷണം കൂടിയാണ് അബ്ദു നടത്തുന്നത്. നാട്ടിലെ കാലാവസ്ഥയിൽ ധാരാളം മാങ്ങകൾ ലഭിക്കുന്ന നാടൻ മാവുകളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ഉള്ള മാവിനങ്ങൾ കൊണ്ടുവന്ന് ബഡ്ഡ് ചെയ്താണ് മികച്ച കായ്ഫലം ഉണ്ടാക്കുന്നത്.
മാവിന് പുറമെ ചിക്കു, ചക്ക, അബിയൂ, പ്ലം തുടങ്ങി 350 ഓളം പഴവർഗങ്ങളും അബ്ദുവിന്റെ കൃഷിയിടത്തിലുണ്ട്. സ്‌കൂൾ കുട്ടികൾക്ക് കൃഷി ഒരു പാഠ്യ പദ്ധതിയായി ഉൾപ്പെടുത്തണമെന്ന ആവശ്യവും വീഡിയോയിലൂടെ അബ്ദു പങ്കുവെയ്ക്കുന്നു
ഭൂമിയുടെ സൗന്ദര്യമെന്നാൽ ജൈവ വൈവിദ്ധ്യമാണല്ലോ, അത് വരും തലമുറയ്ക്കുവേണ്ടി കഴിയുന്നത്ര സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് അബ്ദു പറയുന്നു.
'സസ്യജന്തുജാലങ്ങളിലെ വൈവിദ്ധ്യമാണ് ഭൂമിയെ അതുല്യമാക്കുന്നത്. ഈ വൈവിദ്ധ്യം നശിച്ചാൽ നമുക്ക് നഷ്ടപ്പെടുന്നത് ഭൂമിയെത്തന്നെയാണ്. നിസാരമെന്ന് നമുക്ക് തോന്നുന്ന ജീവജാലങ്ങൾക്കുപോലും ഭൂമിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വലിയ പങ്കുണ്ട്. നമുക്ക് അവ ഓരോന്നിനേയും സംരക്ഷിക്കാം' ജൈവവൈവിദ്ധ്യദിനം ആശംസിച്ചുകൊണ്ട് രാഹുൽ ഗാന്ധി എം.പി സോഷ്യൽമീഡിയകളിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |