ന്യൂഡൽഹി: യു പിയുടെ റോഡുകളിൽ ഈദ് നമസ്കാരമോ, അലഞ്ഞുതിരിയുന്ന പശുക്കളോ ഇല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ട് പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ എസ് എസിന്റെ നേതൃത്വത്തിലുള്ള ഓർഗനൈസർ, പാഞ്ചജന്യ എന്നീ മാസികകളുടെ 75ാം വാർഷികത്തോട് അനുബന്ധിച്ചുള്ള പരിപാടിയിലാണ് യോഗി യു പിയുടെ പുതിയ മുഖത്തെ പറ്റി വിശദമായി പ്രസംഗിച്ചത്.
മറ്റ് പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിന് ശേഷം കലാപങ്ങളുണ്ടായപ്പോഴും, യുപിയിൽ തിരഞ്ഞെടുപ്പ് സമയത്തോ അതിന് ശേഷമോ യുപിയിൽ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ല. തന്റെ സർക്കാർ അധികാരത്തിലെത്തിയ ശേഷം രാമനവമി ആവേശത്തോടെ ആഘോഷിച്ചു. ഹനുമാൻ ജയന്തി ആഘോഷങ്ങൾ സമാധാനപരമായും നടന്നു. ചെറിയ പ്രശ്നങ്ങൾ പോലും വലിയ കലാപത്തിലേക്ക് എത്തിയിരുന്ന അതേ യുപിയാണിതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ റോഡുകളിൽ ഈദ് നമസ്കാരം നടന്നില്ല. പള്ളികളിലെ ഉച്ചഭാഷിണികളുടെ ശബ്ദവും കുറഞ്ഞു. ചില പള്ളികളിൽ ഉച്ചഭാഷിണികൾ കാണാൻ പോലും ലഭിക്കില്ല. ഏകദേശം ഒരു ലക്ഷത്തിലധികം ഉച്ചഭാഷിണികളാണ് ആകെ നീക്കം ചെയ്തത്. അവിടെ നിന്ന് മാറ്റിയ ഉച്ചഭാഷിണികൾ സംസ്ഥാനത്തെ സ്കൂളുകളിലേക്കും ആശുപത്രികളിലേക്കും അവരുടെ ആവശ്യങ്ങൾക്കായി സംഭാവന ചെയ്തുവെന്നും തന്റെ സർക്കാരിന്റെ നേട്ടങ്ങളെപ്പറ്റി സംസാരിക്കവേ യോഗി പറഞ്ഞു.
സംസ്ഥാനത്ത് അലഞ്ഞുതിരിഞ്ഞ് നടന്ന പശുക്കൾ ഉൾപ്പടെയുള്ള കന്നുകാലികൾക്കായി 5,600 ലധികം അഭയകേന്ദ്രങ്ങൾ നിർമിച്ചു. മാത്രമല്ല അനധികൃത അറവുശാലകളെല്ലാം പൂട്ടുകയുമുണ്ടായി. ചാണകത്തിൽ നിന്ന് സി എൻ ജി നിർമിക്കുന്ന ഒരു പുതിയ മാതൃക സ്ഥാപിക്കാൻ പോവുകയാണ്. അതിനായി കിലോയ്ക്ക് ഒരു രൂപ എന്ന നിരക്കിൽ ആളുകളിൽ നിന്ന് ചാണകം സംഭരിക്കും. പശുക്കളുടെ സംരക്ഷണത്തിനായി ഒട്ടനവധി നടപടികളാണ് തന്റെ സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും, മഥുര, ബൃന്ദാവൻ, ചിത്രകൂട് എന്നീ തീർത്ഥാടന കേന്ദ്രങ്ങളുടെ പുനരുദ്ധാരണവുമെല്ലാം എങ്ങനെയാണ് നിർവഹിച്ചതെന്നും അയോദ്ധ്യയിലെ മഹാ രാമക്ഷേത്രത്തിന്റെ നിർമാണം എങ്ങനെയാണ് പൂർത്തീകരിക്കാൻ പോകുന്നതെന്നും യോഗി ചടങ്ങിൽ സംസാരിച്ചു.
കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബി ജെ പി സർക്കാരിന് കീഴിൽ യുപി രാജ്യത്തെ രണ്ടാം നമ്പർ സമ്പദ് വ്യവസ്ഥയായി നീങ്ങാൻ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം മുൻപത്തേതിൽ നിന്ന് രണ്ടിരട്ടിയായി ഉയർത്തി. രാജ്യത്ത് ഏറ്റവും കൂടുതൽ അടിസ്ഥാന വികസനം നടക്കുന്നത് യു പിയിലാണ്. ബിസിനസ് ചെയ്യാൻ രാജ്യത്തെ ഏറ്റവും നല്ല സംസ്ഥാനമായും യു പി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
മോദിയുടെ പിൻഗാമിയായി പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന യോഗി ഇതേ രീതിയിലുള്ള ഭരണം തന്നെയായിരിക്കും കാഴ്ചവയ്ക്കുകയെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ യുപിയുടെ പുതിയ മുഖം തന്നെയാകും ഭാവി ഇന്ത്യയുടേതും. ഭരണനേട്ടങ്ങളിൽ മതവും ആചാരവും പശുവും ഒക്കെ വന്നു. എന്നാൽ ശാസ്ത്ര സാങ്കേതിക വിദ്യ, മനുഷ്യൻ, തുടങ്ങിയവയെപ്പറ്റിയൊന്നും യാതൊരു പരാമർശങ്ങളുമുണ്ടായില്ല. ബി ജെ പി ജയിച്ചാൽ 2024 ലെ തിരഞ്ഞെടുപ്പിലും മോദി തന്നെയായിരിക്കും പ്രധാനമന്ത്രിയാവുക. അതിന് ശേഷമേ യോഗി ഇന്ദ്രപ്രസ്ഥത്തിലേക്ക് എത്തുകയുള്ളു. അതുവരെ യുപിയിലുണ്ടാകുന്ന മാറ്റങ്ങളെ നോക്കിയാൽ മതി ഇന്ത്യയുടെ ഭാവി എന്താകുമെന്ന് അറിയാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |