ശ്രീനഗർ: ജമ്മുകാശ്മീരിലെ ശ്രീനഗറിൽ ആയുധങ്ങളുമായി മൂന്ന് ലഷ്‌കർ - ഇ - ത്വയ്ബ, ദ റസിഡന്റ് ഫ്രണ്ട് ഭീകരരെ പിടികൂടി. ഏപ്രിലിൽ ബാരാമുള്ള ജില്ലയിൽ ഒരു സർപഞ്ചിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണിവർ. 15 പിസ്റ്റളുകൾ, 300 റൗണ്ട് വെടിയുണ്ടകൾ, ഗൺ സൈലൻസർ, 30ഓളം വെടിയുണ്ടകൾ എന്നിവ ഭീകരിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇന്ത്യൻ കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ ദ്വിദിന കാശ്‌മീർ സന്ദർശനം കഴിഞ്ഞ് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഭീകരരുടെ അറസ്റ്റ്.
കഴിഞ്ഞ ദിവസം ബാരാമുള്ളയിലെ മയക്കുമരുന്ന് കേന്ദ്രം തകർത്ത സൈന്യം രണ്ട് ഭീകരരെ പിടികൂടിയിരുന്നു. 1.5 കോടി രൂപ വില വരുന്ന മയക്കുമരുന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. മയക്കുമരുന്ന് വിറ്റ് കിട്ടുന്ന പണം ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായ നൽകാനാണ് ഉപയോഗിച്ചിരുന്നതെന്ന് ജമ്മു പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് കടത്താനുപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിരുന്നു.
കാശ്‌മീരിലെ സുരക്ഷാസ്ഥിതി ദിനം തോറും വഷളാവുകയാണെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഉമർ അബ്ദുള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബുദ്ഗാമിലെ ചദൂരയിൽ സർക്കാർ ജീവനക്കാരനായ രാഹുൽ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയതിനെ തുടർന്ന് കാശ്മീരി പണ്ഡിറ്റുകൾ ജോലി ഉപേക്ഷിച്ച് പലായനം ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |