അമ്പലപ്പുഴ :മേജർ ചമഞ്ഞ് പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നാല്പതോളം ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ട് പേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കളമശ്ശേരി പോണേക്കര ഗായത്രി നിവാസിൽ സന്തോഷ് കുമാർ (47), പത്തനംതിട്ട കുമ്പഴ വള്ളിപ്പറമ്പ് വീട്ടിൽ സിറിൾ (31) എന്നിവരാണ് അറസ്റ്റിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇതേതരത്തിൽ തട്ടിപ്പ് നടത്തിയ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് സന്തോഷ് പുതിയ തട്ടിപ്പ് നടത്തിയത്.
അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിലുള്ള പത്തോളം യുവാക്കളിൽ നിന്ന് 2 വർഷം മുമ്പ് നാല്പതോളം ലക്ഷം രൂപ തട്ടിയെടുത്തതാണ് ഇപ്പോഴത്തെ കേസ്. ഒരാളിൽ നിന്ന് അഞ്ച് ലക്ഷം രൂപ വരെയാണ് വാങ്ങിയത്.
രണ്ടു വർഷത്തോളം കഴിഞ്ഞിട്ടും ജോലിയോ പണമോ ലഭിക്കാതിരുന്നതിനെ തുടർന്നാണ് യുവാക്കൾ അമ്പലപ്പുഴ പൊലീസിനെ സമീപിച്ചത്. അമ്പലപ്പുഴ ഡിവൈ.എസ്.പി എസ്.ടി.സുരേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം അന്വേഷണ സംഘം രണ്ടായി തിരിഞ്ഞ് ഒരേ സമയം സിറിളിനെ പാലക്കാടു നിന്നും സന്തോഷിനെ ബംഗളൂരുവിൽ നിന്നും പിടികൂടുകയായിരുന്നു. സമാന രീതിയിലുള്ള തട്ടിപ്പിന് സന്തോഷിന്റെ പേരിൽ നെയ്യാർ, കൊട്ടാരക്കര, ചവറ, കായംകുളം, കനകക്കുന്ന്, വെൺമണി, ഹരിപ്പാട് തുടങ്ങിയ സ്റ്റേഷനുകളിലാണ് കേസുകളുള്ളത്.
അന്വേഷണ സംഘത്തിൽ സി.ഐ എസ്. ദ്വിജേഷ്, എസ്.ഐ പി.ജെ.ടോൾസൺ, സി.പി.ഒമാരായ എം.കെ.വിനിൽ,യു.വിനു കൃഷ്ണൻ, ദിനു വർഗീസ്, സി.മനീഷ്, ഡ്രൈവർ ജി.അനീഷ് എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |