തിരുവനന്തപുരം: ഗുണ്ടാ നിയമം (കാപ്പ) വിലക്ക് നിലനിൽക്കെ വധശ്രമക്കേസിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടി. നേമം പഴയ കാരയ്ക്കാമണ്ഡപം വേലിക്കകം പൊറ്റവിള വീട്ടിൽ തൗഫീറിനെയാണ് (31) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. നിരന്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം ജനുവരി മുതൽ ആറ് മാസക്കാലയളവിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നും എല്ലാ തിങ്കളാഴ്ചയും നേമം പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും, സഞ്ചാരത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങൾ ബോധിപ്പിക്കണമെന്നുമുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് നിലനിൽക്കെയാണ് ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ച പഴയ കാരയ്‌ക്കാമണ്ഡപം പൊറ്റവിള സ്വദേശി അൻവറിനെയും മകളെയും ആക്രമിച്ചത്. വെള്ളായണി ക്ഷേത്രത്തിന് സമീപമുള്ള സ്‌കൂളിനടുത്തു വച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന അൻവറിനെയും മകളെയും ഓട്ടോ തടഞ്ഞു നിറുത്തി ആക്രമിക്കുകയായിരുന്നു. മുൻ വിരോധമാണ് ആക്രമണത്തിന് കാരണം. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അങ്കിത് അശോകന്റെ നിർദ്ദേശപ്രകാരം ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ, നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, രാജേഷ്, വിജയൻ, എസ്.സി.പി.ഒ ശ്രീകാന്ത്, സി.പി.ഒമാരായ രജിത്ത്, കണ്ണൻ, ബിനു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |