കൊല്ലം: വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാറിനെ കുടുക്കിയത് കോടതിയിൽ പറഞ്ഞ മൂന്ന് നുണകൾ. രക്ഷപ്പെടുന്നതിന് വേണ്ടി കിരണും ബന്ധുക്കളും രേഖാമൂലം നൽകിയ മൊഴികൾ കളവെന്ന് തെളിഞ്ഞതോടെയാണ് കിരണിന്റെ മേലുള്ള കുരുക്ക് മുറുകിയത്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ നിരത്തി കിരണിന്റെ വാദങ്ങൾ പ്രൊസിക്യൂഷൻ പൊളിച്ചതോടെ പ്രതിഭാഗം പറയുന്നതെല്ലാം കളവാണെന്ന നിഗമനത്തിൽ കോടതി എത്തുകയായിരുന്നു.
കിരണിനെ കുടുക്കിയ നുണകൾ (കോടതിയിൽ എഴുതി നൽകിയ മൊഴി)
നുണ 1: ആത്മഹത്യ ചെയ്ത ദിവസം വിസ്മയയ്ക്ക് ആർത്തവമുണ്ടായി. ഇതോടെ കുട്ടികളുണ്ടാകില്ലെന്ന് ഉറപ്പായി. തൊട്ടുപിന്നാലെ വിസ്മയ ടോയ്‌ലെറ്റിൽ കയറി കതകടച്ചു. വിളിച്ചിട്ടും തുറന്നില്ല. താൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോൾ വിസ്മയ ആത്മഹത്യ ചെയ്തനിലയിലായിരുന്നു. കുട്ടികളുണ്ടാകാത്തതിൽ ത്രിവിക്രമൻ നായർ വിസ്മയയെ ഇൻസ്റ്റാഗ്രാമിലൂടെ ശപിച്ചിരുന്നു. ഇതാണ് ആത്മഹത്യയ്‌ക്ക് കാരണം".
നേര്: മരിച്ച ദിവസം വിസ്മയയ്ക്ക് ആർത്തവം സംഭവിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. ത്രിവിക്രമൻ നായർ ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഉപയോഗിച്ചിരുന്നില്ല.
നുണ 2: വിസ്മയയെ ആദ്യമെത്തിച്ച ആശുപത്രിയിലെ ഡോക്ടറുമായി സംസാരിച്ചിരുന്നില്ല.
നേര്: ആശുപത്രിയിലെ സി.സി ടി.വിയിൽ നിന്ന് കിരൺകുമാർ ഡോക്ടറുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ
നുണ 3: വിസ്മയ ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾ മുമ്പുള്ള രാത്രിയിൽ തങ്ങൾ സന്തോഷത്തോടെയാണ് ഇരുന്നിരുന്നത്.
നേര്: ഇരുവരും പിണങ്ങിയതിന്റെ തെളിവുകൾ കിരണിന്റെ ഫോണിൽ നിന്ന് ലഭിച്ചു. ആത്മഹത്യ ചെയ്യുന്നതിന് ഏതാനും മണിക്കൂർ മുമ്പുള്ള വിസ്മയയുടെ മൂന്ന് മിസ്ഡ് കാളുകൾ കിരൺകുമാറിന്റെ ഫോണിലുണ്ടായിരുന്നു. ഇതിന് ശേഷം 'എന്താ താൻ ഫോൺ വിളിച്ചിട്ട് എടുക്കാത്തത്" എന്ന വിസ്മയയുടെ മെസേജും കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |