SignIn
Kerala Kaumudi Online
Wednesday, 09 July 2025 1.40 PM IST

ചോദിച്ച സ്ത്രീധനം വൈകിയതിന് ഭർത്താവ് തുഷാരയ‌്ക്ക് ഭക്ഷണമായി കൊടുത്തത് പഞ്ചസാര വെള്ളവും കുതിർത്ത അരിയും, മരിക്കുമ്പോൾ 20 കിലോ ആയിരുന്നു ശരീരഭാരം

Increase Font Size Decrease Font Size Print Page
tushara

തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്താൽ അഞ്ചു വർഷം അഴിയെണ്ണിക്കാൻ നിയമമുള്ള നാട്ടിലാണ്, സ്ത്രീധനത്തിന്റെ പേരിൽ തുടരെത്തുടരെ ജീവനുകൾ പൊലിയുന്നത്. കഴിഞ്ഞ ആറു വർഷത്തിനിടെ 80 യുവതികളാണ് സ്ത്രീധനപീഡനം സഹിക്കാതെ ജീവനൊടുക്കിയത്. 15വർഷത്തിനിടെ 247ജീവനുകൾ പൊലിഞ്ഞു. സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും പാമ്പിനെക്കൊണ്ട് കടിപ്പിച്ചും കൊലപ്പെടുത്തുന്ന കിരാത സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. ഉത്ര, പ്രിയങ്ക, വിസ്മയ, അർച്ചന, സുചിത്ര. ഇരകൾ മാത്രം മാറുന്നു.

സ്ത്രീധന നിരോധന നിയമം 1961മുതൽ നിലവിലുണ്ട്. വരന് സ്വർണവും പണവും കൂടുതൽ നൽകി സമൂഹത്തിൽ കുടുംബമഹിമ കാട്ടാൻ പെൺമക്കളുടെ മാതാപിതാക്കൾ മത്സരിച്ചതോടെ നിയമം കടലാസു പുലിയായി.

നൂറു പവനും മൂന്നരയേക്കർ ഭൂമിയും കാറും പത്തു ലക്ഷം രൂപയും വീട്ടുചെലവിന് മാസം തോറും 8000രൂപയും നൽകിയിട്ടും സ്വത്തുക്കൾ തട്ടിയെടുക്കാനാണ് അടൂരിലെ ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നത്. രണ്ടു ലക്ഷം സ്ത്രീധനം വൈകിയതിനാണ് കൊല്ലത്ത് ഓയൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭർത്താവ് പട്ടിണിക്കിട്ടുകൊന്നത്. പഞ്ചസാരവെള്ളവും കുതിർത്ത അരിയും നൽകി മുറിയിൽ പൂട്ടിയിടപ്പെട്ട തുഷാര, മരിക്കുമ്പോൾ അസ്ഥികൂടം പോലെയായിരുന്നു. 20കിലോയായിരുന്നു ഭാരം.

ക്രിമിനൽ കുറ്റം

സ്ത്രീധന പീഡനം ക്രിമിനൽ കുറ്റകൃത്യമാണ്. പരാതി കിട്ടിയാൽ പ്രാഥമിക പരിശോധനയ്ക്കുശേഷം ജാമ്യമില്ലാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യണം. പൊന്നും പണവും മാത്രമല്ല, വിവാഹച്ചെലവിന് തുക നൽകുന്നതും സ്ത്രീധനമാണ്. വിവാഹസമ്മാനങ്ങളുടെ പട്ടികപോലും രേഖയാക്കി സൂക്ഷിക്കണം. മുസ്ലീം വിവാഹങ്ങളിലെ മഹർ സ്ത്രീധനപരിധിയിൽ വരില്ല.

സർക്കാർ ഉദ്യോഗസ്ഥർ വിവാഹിതരാവുമ്പോൾ സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം നൽകണം. അല്ലാത്തവരുടെ വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നുണ്ട്. ജില്ലകളിൽ വനിതാ ശിശു വികസന ഓഫീസർമാരെ സ്ത്രീധന നിരോധന ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ ഉപദേശക ബോർഡുകളും രൂപീകരിക്കും. സ്ത്രീധന വിരുദ്ധ പാഠങ്ങൾ കോളേജ്തല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതികൾ തുടങ്ങാനും സർക്കാർ നീക്കമുണ്ട്. സ്ത്രീധനപീഡനം സഹിക്കാതെ വിവാഹബന്ധം വേർപെടുത്തുന്നതും ഉയരുകയാണ്.

ചോദിച്ചാൽ അകത്താക്കാം

□സ്ത്രീധനം വാങ്ങുകയോ വാങ്ങാൻ പ്രേരിപ്പിക്കുകയോ ചെയ്‌താൽ 5വർഷം തടവ്, 15,000 രൂപ പിഴ

□സ്ത്രീധനം ആവശ്യപ്പെട്ടാൽ ആറുമാസം മുതൽ രണ്ടു വർഷം വരെ തടവ്, 10,000രൂപ പിഴ

□സ്ത്രീധനം കൊടുക്കാനോ വാങ്ങാനോ പരസ്യം കൊടുത്താൽ അഞ്ചുവർഷം തടവ്, 15000 രൂപ പിഴ

TAGS: CASE DIARY, TUSHARA, DOWRY, KERALA, VISMAYA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.