കൊച്ചി: കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റ ഭാര്യ കെ.കെ. രമ എം.എൽ.എ തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന് പിന്തുണയുമായി പ്രചാരണത്തിനെത്തി. ഇന്നലെ ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷനിൽ നിന്നാരംഭിച്ച വെണ്ണല മണ്ഡലം വാഹനപര്യടനത്തിൽ രമ സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു.
പ്രതിപക്ഷ നേതൃനിരയിലെ ഏക വനിതാ എം.എൽ.എയാണ് രമ. കേരളത്തിലെ സർക്കാർ സ്ത്രീവിരുദ്ധമാണെന്നും സ്ത്രീകളുടെ ശബ്ദമാവാൻ തനിക്കൊപ്പം നിയമസഭയിൽ ഉമ ഉണ്ടാവുമെന്ന് ഉറപ്പാണെന്നും രമ പറഞ്ഞു.
ഉമ തോമസിനൊപ്പം മേൽത്തറ കോളനിയിലെ വീടുകളിലെത്തി വോട്ട് അഭ്യർത്ഥിച്ചു. അമ്പതോളം വീടുകൾ ഇരുവരും സന്ദർശിച്ചു. ഇന്ന് നടക്കുന്ന കുടുംബസംഗമങ്ങളിലും രമ പങ്കെടുക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
ഉമ തോമസിനെതിരായ ഹർജി ഹൈക്കോടതി തള്ളി
തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ നാമനിർദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി സി.പി. ദിലീപ് നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പു നടപടി തുടങ്ങിയതിനാൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ജസ്റ്റിസ് എൻ. നഗരേഷ് ഹർജി തള്ളിയത്. നാമനിർദ്ദേശ പത്രിക വരണാധികാരി സ്വീകരിച്ചതിൽ അപാകതയുണ്ടെങ്കിൽ ജയം അസാധുവാക്കാൻ ജനപ്രാതിനിധ്യ നിയമത്തിൽ വ്യവസ്ഥയുണ്ട്. തിരഞ്ഞെടുപ്പു പൂർത്തിയായശേഷം ഹർജിക്കാരന് ഇതിനായി ഇലക്ഷൻ കമ്മിഷന് ഹർജി നൽകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ക്രിസ്ത്യൻ ലീഗ് സ്വതന്ത്രൻ പിന്മാറി
തൃക്കാക്കരയിലെ മത്സരത്തിൽ നിന്ന് പിന്മാറിയതായി ക്രിസ്ത്യൻ ലീഗ് സ്വതന്ത്രൻ ആൽബിച്ചൻ മുരിങ്ങയിൽ അറിയിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കുമെന്നും ക്രിസ്ത്യൻ ലീഗ് ചെയർമാൻ കൂടിയായ ആൽബിച്ചൻ അറിയിച്ചു. സ്വതന്ത്രനായി നാമനിർദ്ദേശപത്രിക സമർപ്പിച്ച ആൽബിച്ചന് ചിഹ്നമായി ഹെൽമെറ്റ് അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പിലും സമുദായത്തിലും തന്നെക്കാൾ ഇടപെടൽ നടത്താൻ ജോ ജോസഫിന് കഴിയുന്നതിനാലാണ് പിന്മാറ്റമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |