പെരിന്തൽമണ്ണ: മുദ്രാവാക്യങ്ങളുടെ അലയടികൾക്കൊപ്പം പെരിന്തൽമണ്ണയെ ശുഭ്രപതാകയുടെ കടലാക്കി എസ്.എസ്.എഫ് സംസ്ഥാന സമ്മേളന റാലിയും പൊതുസമ്മേളനവും.
ജില്ലകളിൽ നിന്ന് ഉച്ചയോടെ വിദ്യാർത്ഥികൾ സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തി. വൈകിട്ട് മൂന്നോടെ മനഴി ബസ് സ്റ്റാൻഡ് പരിസരം കേന്ദ്രീകരിച്ച് ആരംഭിച്ച റാലി സംഘടനാ ശക്തി വിളിച്ചോതി. തിറയും തെയ്യവും ഒപ്പനയും ഉൾപ്പെടെ കലാരൂപങ്ങൾ റാലിയെ വർണാഭമാക്കി. രക്തസാക്ഷികളുടെ സ്മരണകൾ ഉണർത്തിയ മുദ്രാവാക്യങ്ങളും ബാൻഡ് മേളവും നിശ്ചലദൃശ്യങ്ങളും ഉടനീളം ദൃശ്യമായി. വഴികളിൽ അഭിവാദ്യമർപ്പിക്കാനും ജനാവലിയെത്തിയിരുന്നു.
പൊതുസമ്മേളനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലൂടെ പുതുതലമുറയെ വർഗീയവത്കരിക്കാൻ കേന്ദ്രസർക്കാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇ.എം.എസ് സർക്കാരിനെ അട്ടിമറിക്കാൻ അന്ന് വിദ്യാർത്ഥികളെയാണ് പ്രതിപക്ഷം തെരുവിലിറക്കിയത്. ഇന്നതിന് വലതുപക്ഷത്തിന് കഴിയാത്ത വിധം എസ്.എഫ്.ഐ കരുത്തു കാട്ടണമെന്ന് വിജയരാഘവൻ പറഞ്ഞു.
അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, ജോയിന്റ് സെക്രട്ടറി ദീപ്ഷിത ജോയി, സംസ്ഥാന പ്രസിഡന്റ് വി.എ.വിനീഷ്, സെക്രട്ടറി കെ.എം.സച്ചിൻ ദേവ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.പി.അൻവീർ, വി.പി.ശരത് പ്രസാദ്, ടി.പി.രഹ്‌ന സബീന, കെ.പി.ഐശ്വര്യ, ആദർശ് എം.സജി എന്നിവർ റാലിക്ക് നേതൃത്വം നൽകി. ഇന്നുമുതൽ 27 വരെ ഏലംകുളം ഇ.എം.എസ് സമുച്ചയത്തിൽ പ്രതിനിധി സമ്മേളനം നടക്കും. രാവിലെ 9.30ന് സംസ്‌കാരിക ചിന്തകൻ രാം പുനിയാനി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |