കൊച്ചി: ആക്രമണത്തിനിരയായ നടി നാളെ മുഖ്യമന്ത്രിയെ കാണും. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. സർക്കാരിനെതിരെ നടി നൽകിയ പരാതി വിവാദമായിരിക്കെയാണ് കൂടിക്കാഴ്ച. തുടരന്വേഷണത്തിൽ ഉണ്ടായിരിക്കുന്ന ആശങ്ക നടി മുഖ്യമന്ത്രിയെ അറിയിക്കും. പരാതിയെ രാഷ്ട്രീയമായി വലിച്ചിഴച്ചതിലുള്ള അതൃപ്തിയും നടി അറിയിച്ചേക്കും.
കേസിന്റെ അന്വേഷണം സർക്കാർ അട്ടിമറിച്ചെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെ അതിജീവിതയെ കൂട്ടത്തോടെയാണ് സിപിഎം നേതാക്കൾ വിമർശിച്ചത്. പിന്നാലെ സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണെന്നും നീതി ലഭ്യമാക്കുമെന്നും പിന്തുണ അറിയിച്ച് മുഖ്യമന്ത്രി രംഗത്തെത്തി.
കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും നീതി ഉറപ്പാക്കാനുള്ള ഇടപെടൽ കോടതിയുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും വ്യക്തമാക്കിയാണ് അതീജീവിത ഹർജി നൽകിയിരിക്കുന്നത്. കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാനൊരുങ്ങുന്നത് മറ്റു ചില ഇടപെടലുകളുടെ ഭാഗമാണെന്ന സംശയവും വർദ്ധിപ്പിക്കുന്നതായും ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും ഭരണ കക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും ഹർജിയിൽ അതിജീവിത ആരോപിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് ഹർജി പരിഗണിക്കവേ അന്വേഷണം നടക്കുന്നില്ലെന്ന അതിജീവിതയുടെ ഭീതി അനാവശ്യമാണെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂട്ടർ വാദിച്ചു. നടിയുമായി ആലോചിച്ച് പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ഡിജിപി അറിയിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |