തിരുവനന്തപുരം: സംസ്ഥാന മുഖ്യ വനംമേധാവിയായി ബെന്നിച്ചൻ തോമസിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.പി.കെ. കേശവൻ ഈ മാസം 31ന് വിരമിക്കുന്ന സാഹചര്യത്തിൽ, ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ സെർച്ച് കമ്മിറ്റി ബെന്നിച്ചനെ ഈ പദവിയിലേക്ക് കഴിഞ്ഞാഴ്ച ശുപാർശ ചെയ്തിരുന്നു. 1988 ബാച്ച് കേരള കേഡർ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ബെന്നിച്ചൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരിൽ സീനിയറാണ്. വനംവകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡനാണിപ്പോൾ.
മൂന്നാർ എ.ഡി.സി.എഫ് ആയി സർവീസിൽ പ്രവേശിച്ചു. മാങ്കുളം, നിലമ്പൂർ, മൂന്നാർ, കോന്നി, കോട്ടയം എന്നിവിടങ്ങളിൽ ഡി.എഫ്.ഒ ആയിരുന്നു. പി.ടി.പി നഗറിലുള്ള സാമൂഹ്യ വനവത്കരണ വിഭാഗം മോണിറ്ററിംഗ് ആൻഡ് ഇവാല്യുവേഷൻ ഡി.സി.എഫ്, തേക്കടി വൈൽഡ് ലൈഫ് പ്രിസർവേഷൻ ഓഫീസർ, തേക്കടി ഇക്കോ ഡെവലപ്‌മെന്റ് ഓഫീസർ, തിരുവനന്തപുരം വൈൽഡ് ലൈഫ് ഡി.സി.എഫ് , സി.സി.എഫ് ഇക്കോ ഡെവലപ്‌മെന്റ് ആൻഡ് ട്രൈബൽ വെൽഫെയർ, വർക്കിംഗ് പ്ലാൻ ആൻഡ് റിസർച്ച്, കോട്ടയം പ്രോജക്ട് ടൈഗർ ഫീൽഡ് ഡയറക്ടർ, എ.ബി.പി കൺസർവേറ്റർ, ഹൈറേഞ്ച് സർക്കിൾ സി.സി.എഫ്, സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ, സംസ്ഥാന വനവികസന കോർപ്പറേഷൻ ചെയർമാൻ മാനേജിംഗ് ഡയറക്ടർ, പി.സി.സി.എഫ് (എഫ്.എൽ.ആർ), പി.സി.സി.എഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചു.
1997- 2000 കാലത്ത് തേക്കടി ഇക്കോ ഡവലപ്‌മെന്റ് ഓഫീസറായിരിക്കെ നടപ്പാക്കിയ പെരിയാർ മോഡൽ (ഇന്ത്യാ ഇക്കോ ഡവലപ്‌മെന്റ് പ്രോജക്ട്) രാജ്യാന്തര ശ്രദ്ധ നേടി. സുവോളജി, ലൈഫ് സയൻസ്, ഫോറസ്ട്രി വിഷയങ്ങളിൽ മാസ്റ്റേഴ്സ് യോഗ്യതയുണ്ട്. രണ്ടു വർഷം കൊച്ചി സർവകലാശാല പരിസ്ഥിതി വകുപ്പിൽ എൻവയോൺമെന്റൽ ബയോ കെമിസ്ട്രിയിൽ യു.ജി.സി ഫെല്ലോ ആയി ഗവേഷണം നടത്തി.നിരവധി ഗുഡ് സർവീസ് എൻട്രികളും ദേശീയ അവാർഡുകളും ലഭിച്ചിട്ടുണ്ട്. കോട്ടയം കിടങ്ങൂർ ചെമ്പിളാവ്കര പുല്ലാട്ടുകുന്നേൽ കെ.വി.തോമസ്- കുട്ടിയമ്മ ദമ്പതികളുടെ ഏഴുമക്കളിൽ നാലാമനാണ് ബെന്നിച്ചൻ തോമസ്. ഭാര്യ ജോളി ബെന്നിച്ചൻ. മക്കൾ: ബിറ്റോ, ജ്യുവൽ, ദിൽ.
മുഖ്യ വന്യജീവി വാർഡൻ: പ്രകൃതി ശ്രീവാസ്തവയും ജയപ്രസാദും പട്ടികയിൽ
ബെന്നിച്ചൻ തോമസ് മുഖ്യ വനം മേധാവിയായതോടെ അദ്ദേഹം വഹിച്ച മുഖ്യ വന്യജീവി വാർഡൻ സ്ഥാനത്തേക്ക് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ പ്രകൃതി ശ്രീവാസ്തവയെയും ഡി. ജയപ്രസാദിനെയും പരിഗണിക്കുന്നു. ഐ.എഫ്.എസുകാരിൽ സീനിയോറിറ്റിയിൽ രണ്ടാമൻ ഗംഗ സിംഗാണെങ്കിലും മലയാളം വഴങ്ങാത്തതിനാൽ പരിഗണിച്ചേക്കില്ല. ഇപ്പോൾ ഫോറസ്റ്റ് വിജിലൻസ് ആൻഡ് ഇന്റലിജന്റ്സ് മേധാവിയാണ്.
വനംവികസന കോർപ്പറേഷനിൽ ഡെപ്യൂട്ടേഷനിൽ മാനേജിംഗ് ഡയറക്ടറാണ് പ്രകൃതി ശ്രീവാസ്തവ. ഡെപ്യൂട്ടേഷൻ റദ്ദാക്കി വനംവകുപ്പിലേക്ക് മടങ്ങാൻ താല്പര്യപ്പെട്ടാൽ അവരെ പരിഗണിക്കും. അല്ലെങ്കിൽ മറ്റൊരു പി.സി.സി.എഫായ ഡി. ജയപ്രസാദ് ഈ പദവിയിലെത്തും. പി.സി.സി.എഫുമാരിൽ ജൂനിയറായ നോയൽ തോമസിന് വേണ്ടിയും നീക്കങ്ങൾ സജീവമാണ്. വനംവകുപ്പിന്റെ ശുപാർശയിൽ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |