കൊല്ലം: അനുമതിയില്ലാതെ കൊല്ലം തീരത്തിറങ്ങിയ പായ്ക്കപ്പൽ യാത്രക്കാരനും രാജ്യാന്തര ഡൈവിംഗ് പരിശീലകനുമായ ഹോളണ്ട് സ്വദേശി ജെറോൺ എല്യൂട്ടിനെ കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പായ്ക്കപ്പലും പിടിച്ചെടുത്തു. കേന്ദ്ര ഇന്റലിജൻസ്, ഇമിഗ്രേഷൻ, കസ്റ്റംസ് വിഭാഗങ്ങൾ ജെറോണിനെ ചോദ്യം ചെയ്തു.
കൊച്ചിയിൽ നിന്ന് പോർട്ട് ബ്ളെയറിലേക്കുള്ള യാത്രയിൽ കൊല്ലം സ്വദേശിയായ ഹരി എന്ന സുഹൃത്തിനെ കാണാനാണ് തീരത്തിറങ്ങിയത്. ഇവിടെ ഇറങ്ങാൻ അനുമതിയുണ്ടായിരുന്നില്ല. ഒറ്റയ്ക്കായിരുന്നു യാത്ര. കൊല്ലം പോർട്ടിൽ നിന്ന് 200 മീറ്റർ അകലെ പായ്ക്കപ്പൽ നങ്കൂരമിട്ടശേഷം ചെറുവള്ളത്തിൽ കരയിലെത്തി. പട്രോളിംഗിനിടെയാണ് കോസ്റ്റൽ പൊലീസ് പായ്ക്കപ്പൽ ശ്രദ്ധിച്ചത്. ഇത് പിടിച്ചെടുക്കുന്നത് കണ്ട് പോർട്ട് ഓഫീസിലെത്തിയ ജെറോണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആറുമാസമായി കൊച്ചി കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ജെറോൺ ഡൈവിംഗ് പരിശീലനം നൽകിവരികയായിരുന്നു. ഇതിനുള്ള അനുമതിയുണ്ട്. ഗോവ ഉൾപ്പെടെ പല സ്ഥലങ്ങളിലും മുമ്പ് പരിശീലനം നൽകിയിട്ടുണ്ട്. ഫ്രീ ഡൈവിംഗ് കോച്ച് അസോസിയേഷന്റെ സ്ഥാപകൻ കൂടിയാണ് ജെറോൺ. പായ്ക്കപ്പലിൽ നിന്ന് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് കസ്റ്റംസ് സൂപ്രണ്ട് റോബിൻ ബേബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |