കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയുമായുള്ള വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും നടൻ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതും ഹൈക്കോടതി പരിശോധിക്കും.
വിജയ് ബാബു ആദ്യം നാട്ടിലെത്തട്ടെയെന്നും എന്നിട്ട് മുൻകൂർ ജാമ്യഹർജി പരിഗണിക്കാമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ മേയ് 30ന് തിരിച്ചെത്തുമെന്ന് നടൻ കോടതിയെ അറിയിച്ചു. ഇതോടൊപ്പം വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും ഹാജരാക്കി.
നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് ഉഭയസമ്മതപ്രകാരമായിരുന്നെന്നും, സിനിമയിൽ മറ്റൊരു നടിക്ക് അവസരം നൽകിയതാണ് പീഡന പരാതിക്ക് കാരണമെന്നുമാണ് നടന്റെ വാദം. പരാതിക്കാരി തന്നിൽ നിന്ന് പലപ്പോഴായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും വിജയ് ബാബു ആരോപിച്ചിരുന്നു.
സിനിമയിൽ അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഏപ്രിൽ 22നാണ് നടി പൊലീസിൽ പരാതി നൽകിയത്. ഇതിനുപിന്നാലെയാണ് നടൻ രാജ്യംവിട്ടത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |