ഭീഷണിയായി സ്കൂൾ കെട്ടിടങ്ങളിൽ പാമ്പിന്റെ സാന്നിദ്ധ്യം
ആലപ്പുഴ: തുടർച്ചയായ അടച്ചുപൂട്ടലിൽ നിന്ന് തുറന്നു വരുന്ന സ്കൂൾ കെട്ടിടങ്ങളിൽ പാമ്പിന്റെ സാന്നിദ്ധ്യം ഭീഷണി ഉയർത്തുന്നു. നഗരത്തിലെ ഗവൺമെന്റ് സ്കൂളിൽ പത്താം ക്ലാസ് സ്പെഷ്യൽ ക്ലാസിനെത്തിയ ആൺകുട്ടിയെ പാമ്പ് കടിച്ചതായി കഴിഞ്ഞദിവസം അഭ്യുഹം പരന്നെങ്കിലും, വിവരം സ്ഥിരീകരിക്കാൻ സ്കൂൾ അധികൃതരോ, കുട്ടിയുടെ ബന്ധുക്കളോ തയ്യാറല്ല. അതേസമയം വിദ്യാർത്ഥിയെ ചികിത്സയ്ക്ക് എത്തിച്ചിരുന്നതായി ജനറൽ ആശുപത്രി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. വിഷമുള്ള പാമ്പല്ലാതിരുന്നുവെന്നാണ് അറിയുന്നത്.
അപകടം സംഭവിക്കാതിരുന്നത് കൊണ്ട് വിവരങ്ങൾ പരമാവധി രഹസ്യമാക്കി വയ്ക്കാൻ സ്കൂൾ അധികൃതർക്കും സാധിച്ചു. പാമ്പിന്റെ സാന്നിദ്ധ്യം സ്കൂളുകളിലെ ഒറ്റപ്പെട്ട സംഭവമല്ല. പല കെട്ടിടങ്ങളിലും പൊത്തുകൾ കണ്ടെത്താറുണ്ട്. രണ്ട് വർഷമെന്ന വലിയ ഇടവേള പിന്നിട്ട് എല്ലാ ക്ലാസ് മുറികളും തുറക്കുന്ന പശ്ചാത്തലത്തിൽ കേവലം ശുചീകരണത്തിന് പുറമേ, പാമ്പിൻ പൊത്തുകളും എലി പൊത്തുകളും പൂർണമായും നീക്കം ചെയ്യാനുള്ള നടപടികളുമുണ്ടാവണം. ആവശ്യമെങ്കിൽ പൊതുജനത്തിന്റെയടക്കം പങ്കാളിത്തത്തോടെ മാസ് ശുചിത്വ കാമ്പയിനുകൾ നടത്തണമെന്ന അഭിപ്രായമാണ് രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.
2019ലാണ് സംസ്ഥാനത്ത് അവസാനമായി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ വിദ്യാർത്ഥി മരിച്ചത്. ഇതിനെ തുടർന്ന് എല്ലാ വിദ്യാലയങ്ങളിലും പരിശോധനകളും ശുചീകരണവും കാര്യക്ഷമമാക്കിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ലോക്ക് ഡൗൺ വന്നതോടെയാണ് വലിയ പൂട്ട് വീണത്. ക്ലാസ് മുറിയിൽ മാത്രമല്ല, കളിക്കാനിറങ്ങുന്ന മൈതാനങ്ങളിൽ നിന്നും കുട്ടികൾക്ക് ഇഴജന്തുക്കളുടെ ശല്യം നേരിടാൻ സാദ്ധ്യതയുണ്ട്. അതിനാൽ പരിസര ശുചീകരണവും അടിയന്തര പ്രാധാന്യമുള്ളതാണ്.
ഇഴജന്തുക്കളെ ഒഴിവാക്കാൻ
# സ്കൂൾ പരിസരത്ത് ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കരുത്
# രണ്ടാഴ്ച്ചയിലൊരിക്കൽ പരിസരത്തെ പുല്ല് വെട്ടി കാടു തെളിക്കുക
# കരിങ്കൽ മതിലുകൾ, കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ എന്നിവയിലെ പൊത്തുകൾ അടയ്ക്കുക
സ്കൂൾ ശുചീകരണം വിപുലവും കാര്യക്ഷമവും ആക്കുന്നതിനുള്ള യോഗം ചേർന്നിരുന്നു. എല്ലാ വിദ്യാലയങ്ങളും പരിസവും വൃത്തിയും വെടിപ്പുമുള്ളതാണെന്ന് ഉറപ്പാക്കും
എ.കെ.പ്രസന്നൻ, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |