കുട്ടനാട്: മഴക്കാലമെത്തിയതോടെ വീണ്ടും പ്രളയ ഭീതിയിൽ കുട്ടനാട്. എ.സി കനാലിൽ ഒഴുക്ക് നിലച്ചതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങിയത് നാട്ടുകാരിൽ ആശങ്ക ഉയർത്തുകയാണ്. എ.സി കനാൽ ആഴവും വീതിയും കൂട്ടി നവീകരിച്ചാൽ മാത്രമെ കുട്ടനാടിനെ വെള്ളപ്പൊക്കക്കെടുതികളിൽ നിന്ന് രക്ഷിക്കാനാകൂ . ഇതോടെ കൃഷി ശാസ്ത്രജ്ഞൻ ഡോ. സ്വാമിനാഥൻ പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായാൽ ഒഴുക്കു നിലച്ച എ.സി കനാൽ കുട്ടനാടിനെ വീണ്ടും പ്രളയത്തിൽമുക്കിക്കൊന്നേക്കുമെന്ന ഭീതിയിലാണ് ജനം. കാലവർഷം ശക്തിപ്പെടുന്നതോടെ പമ്പ മണിമലയാറുകളിലൂടെ കുട്ടനാട്ടിലേക്ക് ഇരച്ചെത്തുന്ന കിഴക്കൻ വെള്ളം വേമ്പനാട്ടു കായലിലേക്ക് ഒഴുകി മാറാൻ സഹായിക്കുന്നത് പ്രധാനമായും എ.സി കനാലാണ്. എന്നാൽ കനാലിൽ ഇക്കുറിയും ആഴം കൂട്ടുകയോെ വെള്ളം ഒഴുകി മാറുന്നതിന് തടസമായി നിൽക്കുന്ന പാലങ്ങൾ പൊളിച്ചുപണിയാനോ അധികാരികൾ തയ്യാറായിട്ടില്ല.2018ലെ മഹാപ്രളയവും 19ലെ വെള്ളപ്പൊക്കവും കുട്ടനാടിന് സർവ്വനാശം സമ്മാനിച്ചതോടെ എ. സി കനാൽ നവീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തിപ്പെട്ടെങ്കിലും അതും പിന്നീട് കെട്ടടങ്ങി.കഴിഞ്ഞ വർഷം വീണ്ടുമുണ്ടായ നിരന്തര വെള്ളപ്പൊക്കത്തെ തുടർന്ന് ഇക്കുറി പുഞ്ചകൃഷി വൈകി. വിളവെടുപ്പിന് സമയമായപ്പോൾ വേനൽ മഴ പിടിമുറുക്കിയത് കർഷകരെ ദുരിതത്തിലാഴ്ത്തി.
......
# കുട്ടനാട് പാക്കേജ്
ചങ്ങനാശേരി മനയ്ക്കച്ചിറ മുതൽ ഒന്നാംങ്കര വരെ നീളുന്ന കനാൽ കുറഞ്ഞത് 50 മീറ്റർ വീതിയിൽ നെടുമുടിയിലേക്കും അവിടെ നിന്നു പള്ളാതുരുത്തി ആറ്റിലേക്കും തുറക്കുന്നതിലൂടെ മാത്രമെ കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കാൻ കഴിയു എന്നതായിരുന്നു സ്വാമിനാഥൻ പാക്കേജിലെ പ്രധാന നിർദേശം. ഇതനുസരിച്ച് കേന്ദ്ര ജലകമ്മിഷന്റെ നിർദ്ദേശാനുസരണം ജലവിഭവവകുപ്പ് 80 കോടി രൂപയുടെ പ്രോജക്ട് തയ്യാറാക്കുകയും മൂന്നു ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാനുമായിരുന്നു പരിപാടി. ഒന്നാം ഘട്ടം മനയ്ക്കച്ചിറ നിന്നും ഒന്നാംങ്കര വരെയും രണ്ടാം ഘട്ടം ഒന്നാംങ്കര മുതൽ നെടുമുടിവരെയും മൂന്നാം ഘട്ടം നെടുമുടിയിൽ നിന്നു പള്ളാതുരുത്തി ആറ്റിലേക്കും എന്നിങ്ങനെയായിരുന്നു പദ്ധതി ക്രമീകരിച്ചിരുന്നത്.
......
''എ.സി കനാലിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഒരു ശ്രദ്ധയും കൊടുക്കുന്നില്ലെന്നുമാത്രമല്ല ഊരാളുങ്കൽ സൊസൈറ്റി മാമ്പുഴക്കരി ജംഗ്ക്ഷനിലുൾപ്പെടെ പലഭാഗങ്ങളിലും നടത്തിയിട്ടുള്ള കൈയേറ്രം അവഗണിക്കുകയാണ്.കാലവർഷത്തിൽ പമ്പ മണിമലയാറുകളിലൂടെ എത്തുന്ന വെള്ളം കുട്ടനാടിനെ പ്രളയത്തിൽ മുക്കാതിരിക്കണമെങ്കിൽ കനാൽ തുറക്കുകമാത്രമാണ് ഏക പോംവഴി.
കൊടിക്കുന്നിൽ സുരേഷ് എം.പി
'' എ.സി കനാൽ നെടുമുടിയിലേക്കും പള്ളാതുരുത്തിയിലേക്കും തുറക്കുന്നതോടൊപ്പം കിഴക്കു നിന്നുമെത്തുന്ന വെള്ളം നേരിട്ട് കായലിലേക്ക് എത്തിക്കുന്ന ഫീഡർ കനാലായും പ്രവർത്തിപ്പിക്കാൻ സാധിക്കണം. കുട്ടനാട് എന്നുപറയുന്നത് വെള്ളം കൂടുതലും ഭൂമി കുറവുമുള്ള പ്രദേശമാണ്. അവിടേക്ക് വെള്ളമിരച്ചെത്തുമ്പോൾ വളരെ പെട്ടന്നു തന്നെ ഒഴിഞ്ഞുപോകുന്നതിനുള്ള നിർഗമന മാർഗങ്ങൾ കൂടിയേ കഴിയൂ.
ഡോ. കെ ജി പദ്മകുമാർ,അന്തർദേശിയ കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |