പാലക്കാട്ട് നിന്ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് കള്ളു കൊണ്ടുപോകാനുള്ള പെർമിറ്റ് പുതുക്കാൻ സർക്കാരിന് നൽകേണ്ട തുക ലിറ്റർ ഒന്നിന് ഒരു ദിവസത്തേക്ക് വെറും രണ്ടുരൂപ. എന്നാൽ, പെർമിറ്റ് അനുവദിച്ചുകിട്ടാൻ ബന്ധപ്പെട്ട ഓഫീസുകളിൽ നൽകേണ്ട കൈക്കൂലിയോ ? ലിറ്ററിന് 60 രൂപ, പെർമിറ്റിനേക്കാൾ മുപ്പതിരട്ടി കൂടുതൽ. ഒരു സീസണിൽ മാത്രം എക്‌സൈസിന്റെ ചിറ്റൂർ സർക്കിൾ, താലൂക്കിലെ രണ്ട് റേഞ്ച് ഓഫീസ്, ജില്ലാ എക്‌സൈസ് ഓഫീസ്, ഇന്റലിജൻസ് വിഭാഗം, സ്‌പെഷ്യൽ സ്‌ക്വാഡ് എന്നിവിടങ്ങളിൽ രണ്ടുകോടിയോളം രൂപയാണ് പടിയായി മറിയുന്നത്. പാലക്കാട് എക്‌സൈസ് ഡിവിഷൻ ഓഫീസിൽ നിന്ന് 10.23 ലക്ഷം രൂപയുടെ കൈക്കൂലി പണം പിടികൂടിയ സംഭവത്തെ തുടർന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് പണത്തിന്റെ ഈ വഴിവിട്ട വരവിനെക്കുറിച്ച് സൂചനയുള്ളത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ജില്ലയിലെ 14 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.
കൈക്കൂലിയായി കിട്ടുന്ന പണത്തിന്റെ 30 ശതമാനം എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോസ്ഥരുടെ കൈകളിലെത്തും. തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥർക്ക് 20 ശതമാനം കൊടുക്കണം. പിന്നീട് പത്തുശതമാനം വീതം താഴെയുള്ള രണ്ടുനിര ഉദ്യോഗസ്ഥർക്ക് നൽകണം. ശേഷിക്കുന്ന 30 ശതമാനം ഏറ്റവും താഴെത്തട്ടിലുള്ള ജീവനക്കാർക്ക് വീതംവച്ച് നൽകും. 2021 ജൂണിൽ വടക്കഞ്ചേരി അണക്കപ്പാറയിലെ സ്വകാര്യവ്യക്തിയുടെ വീടിനോട് ചേർന്നുള്ള ഗോഡൗണിൽ നിന്ന് വ്യാജക്കള്ള് പിടികൂടിയതിനെ തുടർന്ന് ഡെപ്യൂട്ടി കമ്മിഷണർ അടക്കം 13 പേരെയാണ് സസ്‌പെൻഡ് ചെയ്തത്. ജില്ലയിലെ എക്‌സൈസിൽ കൂട്ടസ്ഥലം മാറ്റവും നടന്നു. ഈ സംഭവത്തിന് ഒരുവർഷം തികയും മുൻപാണ് പാലക്കാട് ജില്ലയിലെ എക്‌സൈസ് ഓഫീസുകളിൽ നിന്ന് 10.23 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തത്.
പണം കൈമാറൽ
ലൈസൻസ് പുതുക്കിയശേഷം
വർഷത്തിൽ രണ്ടുതവണയാണ് ഷാപ്പുകളുടെ പെർമിറ്റ് പുതുക്കൽ നടക്കുന്നത്. ഈ വർഷത്തെ കള്ളുഷാപ്പ് ലൈസൻസ് പുതുക്കൽ സമയപരിധി ഈ മാസം 15ന് അവസാനിച്ചിരുന്നു. ഇതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ചിറ്റൂർ എക്‌സൈസ് സർക്കിൾ ഓഫീസ്, റേഞ്ച് ഓഫീസ് എന്നിവിടങ്ങളിൽ ചില ഉദ്യോഗസ്ഥർ കൈപ്പറ്റിയ തുകയുടെ വിഹിതമാണ് കഴിഞ്ഞദിവസം വിജിലൻസ് പിടികൂടിയ 10.23 ലക്ഷം രൂപ. പാലക്കാട് നിന്ന് കള്ളുകൊണ്ടുപോകാനുള്ള പെർമിറ്റിന് ലിറ്ററിന് 12 രൂപവീതം നാല് എക്‌സൈസ് ഓഫീസുകളിൽ കൈമടക്ക് വാങ്ങുന്നതായി മുമ്പും പരാതി ഉയർന്നിരുന്നു. ഉന്നതഉദ്യോഗസ്ഥർ വരെ കണ്ണികളായ സംഭവത്തിൽ വകുപ്പ് കാര്യമായ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഇത് മാസപ്പടി പിരിക്കുന്ന പ്രവണത വ്യാപകമാക്കിയെന്നുവേണം മനസിലാക്കാൻ.
കൈക്കൂലി
സമയം മാറ്റി
സാധാരണ പെർമിറ്റ് പുതുക്കുന്ന ദിവസമാണ് കൈക്കൂലി പണം കൈമാറിയിരുന്നതെങ്കിൽ ഇത്തവണ സമയം ഒന്നു മാറ്റി. പുതുക്കൽ കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞാണ് കൈക്കൂലി കൈപ്പറ്റിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
അണക്കപ്പാറ വ്യാജകള്ള് നിർമ്മാണ കേസിൽ എക്‌സൈസ് വിജിലൻസ് എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ 13 പേരെ സസ്‌പെൻഡ് ചെയ്യുകയും കള്ളുലോബിയും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം അന്വേഷിക്കാൻ വിജിലൻസിന് കൈമാറിയതുമാണ് ഈ മാറ്റത്തിന് കാരണം. വിജിലൻസിനെ പേടിച്ച് ഇപ്പോൾ വീട്ടിലും ഹോട്ടലുകളിലും ഇരുന്നാണ് കൈക്കൂലി പണം വാങ്ങുന്നത്.
സംസ്ഥാനത്തെ മൊത്തം ഷാപ്പുകളുടെ എണ്ണം 5,215. പലപ്രശ്നങ്ങളാൽ പൂട്ടിയതും ലൈസൻസ് റദ്ദായതും ഒഴിവാക്കിയാൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 3,619 എണ്ണം മാത്രം. തിരുവനന്തപുരം മുതൽ കാസർകോടുവരെ ചിറ്റൂർ മേഖലയിലെ കള്ളാണ് എത്തുന്നത്. പക്ഷേ, കണ്ണൂർ ജില്ല അതിൽ ഉൾപ്പെടില്ല. അവിടെ സഹകരണസംഘമാണ് കള്ളുഷാപ്പുകൾ നടത്തുന്നതും ചെത്തി, ഇറക്കി വിൽക്കുന്നതും. പുറത്തുനിന്നുള്ള കള്ളിന് കണ്ണൂരിൽ പ്രവേശനമില്ലെന്ന് അധികൃതർ പറയുന്നു.
സംസ്ഥാനത്ത് കൂടുതൽ കള്ളുഷാപ്പുള്ളത് പാലക്കാട് ജില്ലയിലാണ് – 809. ചിറ്റൂരിലെ തെങ്ങിൻതോപ്പുകളിൽ നിന്ന് പുലർച്ചെ രണ്ടുമുതൽ കള്ളുവണ്ടികൾ വിവിധ ജില്ലകളിലേക്കു പോയി തുടങ്ങുമെന്നതാണ് രീതി. ഇങ്ങനെ കള്ളുകൊണ്ടുപോകുന്നതിനുള്ളതാണു പെർമിറ്റ്. ഏപ്രിൽ ഒന്നുമുതൽ സെപ്തംബർ 30 വരെയും ഒക്ടോബർ ഒന്നുമുതൽ മാർച്ച് 31വരെയും വർഷത്തിൽ രണ്ടുതവണ പെർമിറ്റ് പുതുക്കൽ നടക്കും. ഒരു പെർമിറ്റിന്റെ കാലാവധി ആറുമാസത്തേക്കാണ്. ഈ 180 ദിവസത്തെ നികുതി മുൻകൂറായി സർക്കാർ വാങ്ങുകയാണ് ചെയ്യുന്നത്. 1996 കാലത്താണ് ഈ പുതുക്കൽ രീതി നിലവിൽ വന്നത്. ബാർ ലൈസൻസ് പുതുക്കാൻ 30 ലക്ഷം രൂപയാണ് മുൻകൂർ ഫീസായി നൽകേണ്ടത്.
എന്നിട്ടും കള്ള്
ലാഭത്തിലാണ്
പ്രതിദിനം 2.94 ലക്ഷം ലിറ്റർ കള്ളിനുള്ള പെർമിറ്റാണ് ആറുമാസത്തേക്കു ചിറ്റൂർ മേഖലയിൽ നിന്നു നൽകുന്നത്. ഈ ഇനത്തിൽ എക്‌സൈസിന്റെ റേഞ്ച്, സി.ഐ, ഡിവിഷൻ (ജില്ല) ഓഫീസുകളിലായി കൈക്കൂലി ഇനത്തിൽ രണ്ടുസീസണുകളിലായി 2.8 കോടി രൂപ നൽകേണ്ടി വരുന്നുവെന്നാണ് വിവിധ ഏജൻസികളുടെ നിഗമനം.
ഒരു സീസണിലെ മൊത്തം തുകയിൽ 26 ലക്ഷം സി.ഐ, 26 ലക്ഷം റേഞ്ച്, 26 ലക്ഷം അനധികൃത നീക്കങ്ങൾ തടയാനുള്ള സ്‌ക്വാഡ്, 26 ലക്ഷം ജില്ലാ ഓഫീസ് എന്നിങ്ങനെയാണു വിഹിതം. ഇത്തരത്തിൽ വർഷത്തിൽ രണ്ടുതവണ നടക്കുന്ന പെർമിറ്റ് പുതുക്കലിൽ മാത്രം ഈ ഓഫീസുകൾ കേന്ദ്രീകരിച്ച് വൻതുക മറിയുന്നതായാണു ആരോപണം. അടുപ്പവും സ്വാധീനവും അനുസരിച്ച് കൈക്കൂലിയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും.
കള്ള് കൊണ്ടുപോകാനുള്ള ചെലവ് അവിടെ തീരുന്നില്ല. ചിറ്റൂരിൽ നിന്നുള്ള കള്ള് പരിശോധിക്കാൻ എക്‌സൈസിന് ചെക്‌പോസ്റ്റുകളുണ്ട്. അവിടെ 500 മുതൽ 3,000 രൂപയാണ് പരിശോധനാ വിഹിതം. അണക്കപ്പാറയിലെ വ്യാജകള്ളുകേന്ദ്രത്തിൽ നിന്നുള്ള കള്ളുവണ്ടികൾക്ക് പരിശോധനയില്ല. അതിനുള്ള കൂലി കേന്ദ്രത്തിൽ നേരിട്ടുപോയാണ് ഉദ്യോഗസ്ഥർ കൈപ്പറ്റിയിരുന്നത്. ഇതിനുപുറമേയാണ് വിശേഷദിവസങ്ങളിലും മറ്റുമുള്ള മാസപ്പടി. അത് കള്ളുഷാപ്പ് നടത്തിപ്പുകാരാണ് വഹിക്കുന്നത്. റെയ്ഡ് ഫീസ് എന്നൊരു ഇനം കൂടി ഈ മേഖലയിലുണ്ട്. അതായത് ഒരു കള്ളുഷാപ്പിന്റെ പരിസരത്ത് വ്യാജവാറ്റുണ്ടെങ്കിൽ അവരെ തുരത്താനുളള പരിശോധനയ്ക്ക് 2000 രൂപ മുതൽ നൽകണം. ഇത്രയും പണം ചെലവഴിച്ച് ഷാപ്പിലെത്തിക്കുന്ന കള്ളിനു പക്ഷേ, പൊള്ളുന്ന വിലയില്ലെന്നതാണ് അത്ഭുതം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |