കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ള ഭാരവാഹികളും കൗൺസിൽ അംഗങ്ങളും ഉൾപ്പടെ 16 പേരെ യോഗം ഭരണത്തിൽ നിന്ന് നീക്കണമെന്ന സിവിൽ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
എറണാകുളം അഡി.ജില്ലാ കോടതി വിധിക്കെതിരെ വി.എൻ. മോഹൻകുമാർ, കെ.കെ.സുനിൽകുമാർ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. യോഗം ഭാരവാഹികളെ നീക്കണമെന്ന ആവശ്യം സാധൂകരിക്കാൻ ഒരുവിധ തെളിവും ഹാജരാക്കിയിട്ടില്ലെന്ന് വിധിയിൽ പറയുന്നു.
യോഗം ഭരണ സംവിധാനത്തെ ചോദ്യം ചെയ്ത് കെ.പി.ഗോപി, പരേതരായ നെയ്യാറ്റിൻകര സ്വദേശി ജി. കൃഷ്‌ണമൂർത്തി, രഘുനാഥപ്പണിക്കർ, പി.ഇ.വേലായുധൻ, വി.എൻ.മോഹൻകുമാർ എന്നിവർ
1999ൽ നൽകിയ സിവിൽ സ്യൂട്ടിൽ 2009ൽ അഡി. ജില്ലാ കോടതി വിധി പറഞ്ഞിരുന്നു.
എസ്.എൻ.ഡി.പി യോഗം പബ്ളിക് ട്രസ്റ്റ് ആയതുകൊണ്ട് ഭരണത്തിന് കമ്പനി നിയമങ്ങൾക്കനുസരിച്ച് കാലോചിതമായ സ്കീം രൂപീകരിക്കണമെന്ന ഉത്തരവിനെതിരെ യോഗവും വെള്ളാപ്പള്ളി നടേശനും, ഭാരവാഹികളെ നീക്കണമെന്ന ആവശ്യം നിരസിച്ചതിന് വാദികളും ഹൈക്കോടതിയെ സമീപിക്കുകയായിരന്നു. രണ്ട് അപ്പീലുകളും ഒരുമിച്ച് പരിഗണിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. യോഗം ഭരണത്തിന് സ്‌കീം രൂപീകരിക്കണമെന്ന അഡി. ജില്ലാ കോടതിയുടെ പ്രാഥമികവിധി ഹൈക്കോടതി ശരിവച്ചിട്ടുണ്ട്.
ജില്ലാ കോടതിയുടെ ഇടപെടൽ നിയമപരമല്ലെന്നും യോഗം ട്രസ്റ്റല്ല, കമ്പനിയാണെന്നും യോഗത്തിനും ജനറൽ സെക്രട്ടറിക്കും വേണ്ടി ഹാജരായ അഡ്വ. എ.എൻ. രാജൻ ബാബു വാദിച്ചു. ട്രസ്റ്റികളുടെ ഭാഗത്ത് വിശ്വാസലംഘനമുണ്ടായെന്ന് നിരീക്ഷിച്ചിട്ടില്ലാത്തതിനാൽ സ്കീം രൂപീകരിക്കാൻ പറയരുതായിരുന്നെന്നും ചൂണ്ടിക്കാട്ടി. എന്നാൽ സിവിൽ നടപടിക്രമം സെക്ഷൻ 92 അനുസരിച്ച് നടപടിക്ക് വിശ്വാസലംഘനം വേണമെന്നില്ലെന്നും ട്രസ്റ്റിന്റെ ഭരണത്തിന് ആവശ്യമെന്നു കണ്ടാൽ കോടതിക്ക് നടപടിയെടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
ഹൈക്കോടതി പറയുന്നു:
സിവിൽ നടപടിക്രമത്തിലെ സെക്‌ഷൻ 92 നു കീഴിൽ വരുന്ന പബ്ളിക് ട്രസ്റ്റാണ് എസ്.എൻ.ഡി.പി യോഗമെന്ന ജില്ലാ കോടതിയുടെ കണ്ടെത്തലിൽ അപാകതയില്ല. 1966ലാണ് യോഗത്തിന്റെ ആർട്ടിക്കിൾസ് ഒഫ് അസോസിയേഷനിൽ ഭേദഗതി വരുത്തി ആകെ അംഗങ്ങളുടെ ഒരു ശതമാനം എന്ന തരത്തിൽ പ്രാതിനിധ്യ വോട്ടവകാശം കൊണ്ടുവന്നത്. പിന്നീട് അര ശതമാനമാക്കി.
മുൻ ഓഫീസ് ഭാരവാഹികളെ വോട്ടർമാരാക്കി വാർഷിക യോഗത്തിൽ തിരഞ്ഞെടുക്കപ്പെടാതെ കൊണ്ടുവരുന്നത് കമ്പനി നിയമപ്രകാരം ശരിയല്ല. ഇത് പുന:പരിശോധിക്കണമെന്ന് ജില്ലാ കോടതി പറഞ്ഞതിൽ അപാകതയില്ല. വാർഷിക പൊതുയോഗത്തിൽ അംഗങ്ങളുടെ ജനാധിപത്യപരമായ പ്രാതിനിധ്യം ഉറപ്പാക്കാൻ നിയമപരമായ സംവിധാനം വേണം. യോഗവും വിവിധ യൂണിയനുകളും ശാഖകളും തമ്മിലുള്ള ബന്ധത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |