അച്ഛന്റെ മരണശേഷം കഷ്ടപ്പെട്ടാണ് ഞങ്ങൾ മൂന്ന് മക്കളേയും അമ്മ വളർത്തിയത്. ആഴ്ചയിലൊരിക്കെയാകും അരി ഭക്ഷണം. സ്കൂളിൽ പോകുമ്പോൾ അമ്മ അരയണ തരും. ഉച്ചയ്ക്ക് ഈ അരയണയെടുത്ത് ഒരു ഉണ്ടൻകായ വാങ്ങി കഴിക്കും. മധുരക്കിഴങ്ങ് പുഴുങ്ങിയതാകും രാത്രി ഭക്ഷണം. ഭക്ഷണമില്ലെന്ന് ആരോടും പറയരുതെന്നും ആരിൽ നിന്നും വാങ്ങി കഴിക്കരുതെന്നും അമ്മ എപ്പോഴും ഞങ്ങളോട് പറയും.
അമ്മ അഭിമാനിയും കമ്മ്യൂണിസ്റ്റുമായിരുന്നു. ഒരു ദിവസം ഫുട്ബോൾ കളി കഴിഞ്ഞ ശേഷം കൂട്ടുകാരനായ രാജൻ അവന്റെ ചേട്ടൻ മിലിട്ടറിയിൽ നിന്ന് വന്നിട്ടുണ്ടെന്നും അതിന്റെ ആഘോഷമായി രാത്രി വീട്ടിൽ പാർട്ടിയുണ്ടെന്നും പറഞ്ഞു. രാജന്റെ വീട്ടിൽ ചെല്ലുമ്പോൾ കാണുന്നത് നല്ല ആവി പറക്കുന്ന പുട്ടാണ്. ആ വീട് മുഴുവൻ കോഴിക്കറിയുടെ ഗന്ധമാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ഗ്ലാസ് മദ്യം എല്ലാവരുേടയും മുന്നിൽ വിളമ്പി. എനിക്ക് വേണ്ടെന്ന് ഞാൻ പറഞ്ഞു. പോടാ...എല്ലാവരും കുടിക്കുമ്പോൾ നിനക്കെന്താ കുടിച്ചാലെന്ന് രാജൻ ചോദിച്ചു. രാജന്റെ ചേട്ടനും നിർബന്ധിച്ചു. കുടിച്ച് കഴിഞ്ഞപ്പോഴേക്കും മെല്ലെ മെല്ലെ കാൽ പെരുത്ത് വരാൻ തുടങ്ങി. തലയ്ക്ക് ഭാരം കൂടി. പിന്നെ ഭക്ഷണം കഴിക്കാൻ ആർത്തിയായിരുന്നു.
എങ്ങനെയൊക്കെയോ വീട്ടിലെത്തിയപ്പോഴേക്കും അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു, ഒന്നും മിണ്ടിയില്ല. പിറ്റേ ദിവസം ഞായറാഴ്ച ഉച്ചയ്ക്കാണ് ബോധം വീഴുന്നത്. ഇന്നലെ നീ എന്താ കഴിച്ചതെന്ന് അമ്മ ചോദിച്ചു. ഇത് ആദ്യത്തേയും അവസാനത്തേയും കഴിക്കലാണ്, ഇനി കഴിക്കരുതെന്ന് പറഞ്ഞു. ഇത് പറയുമ്പോഴേക്കും അമ്മ കരയുന്നുണ്ടായിരുന്നു. ഞാനും പൊട്ടിക്കരഞ്ഞു. പിന്നീട് മദ്യപാന സദസിന് മുന്നിൽ ചെന്ന് പെടുമ്പോഴൊക്കെ അമ്മയുടെ മുഖം ഓർമ്മ വരും. അതിനുശേഷം സോവിയറ്റ് യൂണിയനിൽ പോയപ്പോൾ പോലും മദ്യം തൊട്ടിട്ടില്ല. അവിടെ സർവ കമ്മ്യൂണിസ്റ്റുകാരും വോഡ്ക്ക കഴിക്കും.
നാട്ടിലൊരു കല്യാണം വന്നാൽ കാത്തുകാത്തിരുന്ന് സദ്യ കഴിക്കുന്നൊരു രീതിയുണ്ടായിരുന്നു. ആദ്യം ഇലയിടും.ഇലയിൽ മൂന്ന് പപ്പടം വയ്ക്കും. പിന്നാലെ അഞ്ച് പാളയൻകോടൻ പഴം വിളമ്പും. അതിനുശേഷം പഞ്ചസാരയും നെയ്യും കൊണ്ടുവരും. ഇതെല്ലാം കൂടി കുഴച്ച് കഴിച്ച് തീരുമ്പോഴേക്കും ഇലയിൽ ഒരാൾക്ക് ആവശ്യമുളള ചോറ് വിളമ്പും. ചോറിട്ടാൽ കുഴി കുത്തുകയാണ് ഓരോരുത്തരുടേയും ജോലി. മൂന്ന് കുഴി അനിവാര്യമാണ്. സാമ്പാറിനും പച്ചടിക്കും മീൻകറിക്കും വേണ്ടിയാണ് കുഴികൾ. നാട്ടിലെ ഗോപാലേട്ടനാണ് മീൻകറി ചട്ടിയിലാക്കി കൊണ്ടുവരുന്നത്. മിക്കവാറും അയല കറിയായിരിക്കും.
1979ലാണ് ഞാൻ എ.ഐ.വൈ.എഫിന്റെ സംസ്ഥാന പ്രസിഡന്റാകുന്നത്. സത്യൻ മൊകേരി എ.ഐ.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റ്. പാർട്ടി മാസം തോറും അലവൻസായി 125 രൂപ നൽകും. ഞങ്ങൾ കഴിച്ചില്ലെങ്കിലും പ്രവർത്തകർക്ക് ഭക്ഷണം വാങ്ങി കൊടുക്കും. എം.എൽ.എ ഹോസ്റ്റലിൽ ഭാർഗവി തങ്കപ്പന്റെ മുറിയിലാകും എന്റെയും സത്യന്റെയും താമസം. പറ്റ് കൊടുത്ത് തീർക്കാത്തതിനാൽ എം.എൽ.എ ഹോസ്റ്റലിലെ കാന്റീനിൽ നിന്ന് ഭക്ഷണം കിട്ടുമായിരുന്നില്ല.
വിശന്ന് വലഞ്ഞ ഒരു രാത്രിയിൽ വെളളമെടുത്ത് കുടിച്ച് ഞാൻ കിടന്നുറങ്ങി. ഉറങ്ങുന്ന സമയം കണ്ണൂരിൽ നിന്ന് എന്റെ പരിചയക്കാരനായ കച്ചവടക്കാരൻ അബ്ദുളളഹാജി കാണാൻ വന്നു. ഇപ്പോൾ വിളിക്കേണ്ടയെന്ന് സത്യൻ പറഞ്ഞു. വെളുപ്പിന് നാല് മണിക്ക് എഴുന്നേൽക്കുമെന്നും അപ്പോൾ മസാലദോശയും ചായയുമാണ് മൂപ്പർക്ക് ഇഷ്ടമെന്നും സത്യൻ തട്ടിവിട്ടു. 4 മണിയ്ക്ക് എന്നെ ഉണർത്തുന്നത് മസാലദോശയും ചായയുമാണ്. അത് കിട്ടിയപ്പോൾ എനിക്കുണ്ടായ ആർത്തി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇന്നലെ ആഹാരമൊന്നും കഴിച്ചില്ലേയെന്ന് അബ്ദുളള ഹാജി ചോദിച്ചു. കഴിച്ചെന്നും രുചി കൊണ്ടുളള ആർത്തിയാണെന്നും ഞാൻ പറഞ്ഞു.ശരിക്കും വിശപ്പിന്റെ കാഠിന്യമാണ് രുചി.
തയ്യാറാക്കിയത്:
സായ്കൃഷ്ണ.ആർ.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |