കൊച്ചി:തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഒരു മാസം നീണ്ട പ്രചാരണ മാമാങ്കത്തിന്റെ കലാശക്കൊട്ടിന് മൂന്ന് മുന്നണികളുടെയും മുൻനിര നേതാക്കളുടെ വൻപട ഇന്ന് മണ്ഡലത്തിലുണ്ടാകും. എൻ.ഡി.എയുടെയും യു.ഡി.എഫിന്റെയും കലാശക്കൊട്ട് പാലാരിവട്ടം കേന്ദ്രീകരിച്ചാണ്. ലോക്കൽ തലത്തിലാണ് എൽ ഡി. എഫ് സംഗമം. വിപുലമായ റോഡ് ഷോകൾ മൂന്ന് മുന്നണികൾക്കും ഉണ്ട്. എൻ.ഡി.എ റോഡ് ഷോ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കും.
കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിൽ നിന്ന് രാവിലെ തുടങ്ങുന്ന യു.ഡി.എഫിന്റെ ബൈക്ക് റാലി വൈകിട്ട് പാലാരിവട്ടത്ത് സമാപിക്കും.
മണ്ഡലത്തിൽ പൊലീസിന്റെ കർശന സുരക്ഷയുണ്ട്. വൈകിട്ട് ആറ് മുതൽ 48 മണിക്കൂർ മദ്യനിരോധനമാണ്.
പുറത്തു നിന്ന് പ്രചാരണത്തിന് വന്നവർ ഇവൈകിട്ട് ആറിനകം മണ്ഡലം വിട്ടുപോകണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്ക് ഉത്തരവിട്ടു. ഇത് ഉറപ്പാക്കാൻ പൊലീസ് ഹോട്ടലുകളും വാഹനങ്ങളും പരിശോധിക്കും. പകൽ മഴ ഇല്ലാത്തത് മുന്നണികൾക്ക് ആശ്വാസമാണ്.
നിയമസഭയിൽ നൂറു തികയ്ക്കാൻ ഇടതുമുന്നണിയും മൺമറഞ്ഞ പി.ടി.തോമസ് എന്ന അനിഷേദ്ധ്യ നേതാവിന്റെ മണ്ഡലം നിലനിറുത്താൻ യു.ഡി.എഫും കരുത്ത് തെളിയിക്കാൻ എൻ.ഡി.എയും വീറുറ്റ യുദ്ധത്തിലാണ്. മുഖ്യമന്ത്രി ഉൾപ്പെടെ മൂന്ന് മുന്നണികളുടെയും മുതിർന്ന നേതാക്കളും എല്ലാ എം.എൽ.എമാരും ജില്ലാ നേതാക്കളും തൃക്കാക്കരയിൽ തമ്പടിച്ചിരുന്നു. ഇവർ കയറിയിറങ്ങാത്ത വീടുകളോ സ്ഥാപനങ്ങളോ ഇല്ല. കുടുംബയോഗങ്ങളിലും മന്ത്രിമാർ പതിവായി. മുഖ്യമന്ത്രി ഏഴ് ദിവസം ഇവിടെ ചെലവിട്ടു.
കെ-റെയിലും പാലാരിവട്ടം പാലവും പി.സി.ജോർജും വിദ്വേഷ മുദ്രാവാക്യവും വ്യാജ അശ്ളീല വീഡിയോയും പ്രചാരണത്തിന് തീവ്രത പകർന്നു.
കരകാണാതെ അശ്ളീല വീഡിയോ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ ഇറങ്ങിയ വ്യാജ അശ്ളീല വീഡിയോയെച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങൾ നാടിനെക്കൂടി മാനംകെടുത്തുന്നതായി.
എല്ലാ മുന്നണി നേതാക്കളും യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസും തള്ളിപ്പറഞ്ഞെങ്കിലും രാഷ്ട്രീയ കേരളത്തെ മാനംകെടുത്തിയ സംഭവം നീറിപ്പുകയുകയാണ്. കൃത്രിമത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി നേതാവും സൂപ്പർതാരവുമായ സുരേഷ് ഗോപി പറഞ്ഞതോടെ പ്രശ്നത്തിന് പുതിയ മുഖം കൈവന്നു. അതിനിടെ, കോൺഗ്രസ് പ്രവർത്തകരുൾപ്പെടെ കേസിൽ നാലു പേർ അറസ്റ്റിലായി. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തവരെ പിടിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട്. വ്യാജ വീഡിയോ: രണ്ടു പേർ കൂടി അറസ്റ്റിൽ തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. കളമശ്ശേരി എച്ച്.എം.ടി കോളനിയിൽ അരിമ്പാറ വീട്ടിൽ ഷിബു (48), കണ്ണൂർ കേളകം ഇരമ്പിപ്ലാക്കൽ അബ്ദുൾ റഹ്മാൻ (36) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഷിബു കളമശേരി മെഡിക്കൽ കോളേജിലെ ഐ.എൻ.ടി.യു.സി യൂണിയൻ നേതാവും പ്രദേശത്തെ മുൻനിര കോൺഗ്രസ് പ്രവർത്തകനുമാണ്. താത്കാലിക ജീവനക്കാരനായിരുന്ന ഷിബുവിനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതായി എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. യൂത്ത് ലീഗ് നിയോജകമണ്ഡലം ഭാരവാഹിയായ അബ്ദുൾ റഹ്മാൻ സഹോദരിയുടെ മകന്റെ ആധാർ കാർഡ് ഉപയോഗിച്ച് സിം കാർഡ് എടുത്തശേഷം ഈ നമ്പർ ഉപയോഗിച്ചു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. വീഡിയോ പലർക്കും ഷെയർ ചെയ്തശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു.സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്.
സ്ഥാനാർത്ഥികളും ചിഹ്നങ്ങളും
ഉമ തോമസ് - കൈപ്പത്തി
ഡോ. ജോ ജോസഫ് -അരിവാൾ ചുറ്റിക നക്ഷത്രം
എ.എൻ. രാധാകൃഷ്ണൻ - താമര
അനിൽ നായർ - ബാറ്ററി ടോർച്ച്
ജോമോൻ ജോസഫ് സ്രാമ്പിക്കൽ - കരിമ്പു കർഷകൻ
സി.പി. ദിലീപ് നായർ - ടെലിവിഷൻ
ബോസ്‌കോ ലൂയിസ് - പൈനാപ്പിൾ
മന്മഥൻ - ഓട്ടോറിക്ഷ
ആകെ വോട്ട്: 1,96,805
പുരുഷൻ: 95,274
സ്ത്രീ: 1,01,530
ട്രാൻസ്ജെൻഡർ: 01
കന്നിക്കാർ: 3,633
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |