SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.13 PM IST

ഇതെല്ലാം ഹംദാൻ അലി എന്ന റെജുഭായി ഒരു വർഷത്തിനിടെ അടിച്ചുമാറ്റിയ ബൈക്കുകൾ, ഇഷ്ട വാഹനത്തിന്റെ പേര് തൊപ്പിയിലുണ്ട്  

Increase Font Size Decrease Font Size Print Page
bike-theft

കോഴിക്കോട്: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നിരവധി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി കുറ്റിച്ചിറ കൊശാനി വീട്ടിൽ ഹംദാൻ അലി എന്ന റെജു ഭായ് (42 ) പിടിയിലായി. കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളയിൽ, മെഡിക്കൽ കോളേജ്, ചേവായൂർ, ചെമ്മങ്ങാട്, കസബ, നഗരം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി ഇരുചക്ര വാഹന മോഷണ കേസുകളാണ് ഇതോടെ തെളിയിക്കപ്പെട്ടത്.

കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ഇരുചക്ര വാഹന മോഷണം ഏറി വന്ന സാഹചര്യത്തിൽ കോഴിക്കോട് ടൗൺ അസി. കമ്മിഷണർ ബിജുരാജിന്റെ നിർദ്ദേശപ്രകാരം വെള്ളയിൽ പൊലീസും ടൗൺ പൊലീസും പ്രതിയെ പിടികൂടുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു.

പ്രതിക്കായുള്ള അന്വേഷണം ഊർജിതമായി നടക്കവെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിന്ന് ഇരുചക്ര വാഹന മോഷണം പോയ കേസിൽ പരിസരപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ മൊബൈൽ ടവർ വിവരങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കോഴിക്കോട് സിറ്റിയിൽ നിന്നും 14 ബൈക്കുകൾ മോഷ്ടിച്ചതായി ഹംദാൻ അലി പൊലീസിനോട് സമ്മതിച്ചു.

പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത കേസുകളിലെ അന്വേഷണത്തിനായി കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ആമോസ് മാമന്റെ നിർദ്ദേശപ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച വാഹനങ്ങൾ ബാങ്ക് റിക്കവറി നടത്തിയ വാഹനങ്ങൾ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിൽ വിൽപന നടത്തിയതായി പൊലീസ് കണ്ടെത്തി. ദിവസങ്ങളോളം കോയമ്പത്തൂരിൽ താമസിച്ച് തികച്ചും സാഹസികമായാണ് മോഷണം പോയ വാഹനങ്ങൾ പൊലീസ് കണ്ടെടുത്തത്. കോയമ്പത്തൂരിലും വയനാട്ടിലും വിൽപ്പന നടത്തിയ ഒമ്പത് റോയൽ എൻഫീൽഡ് ബുള്ളറ്റ് ഉൾപ്പെടെ 12 വാഹനങ്ങൾ പൊലീസ് കണ്ടെത്തി. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു

വാഹന മോഷണ കേസിൽ സംശയിക്കുന്ന വ്യക്തിക്ക് മുമ്പ് കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണക്കടത്ത് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞു കേസിലെ പ്രതിയായ ഹംദാൻ അലിയുമായി രൂപ സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയ പോലീസ് ദിവസങ്ങളോളം ഹംദാൻ അലിയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ഹംദാൻ അലി തന്നെയാണ് ബീച്ച് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിന്നും വാഹനം മോഷ്ടിച്ചതെന്ന് വ്യക്തമായ ശേഷം ബേപ്പൂർ ഹാർബർ പരിസരത്ത് വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ജി.ഗോപകുമാർ, പ്രൊബേഷൻ എസ്.ഐ റസ്സൽ രാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ നവീൻ നെല്ലൂളിമീത്തൽ, സി.പി.ഒ സുജിത്ത്.ഇ.കെ ടൗൺ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജേഷ് കുമാർ.പി, സി.പി.ഒ അനൂജ്.എ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

TAGS: CASE DIARY, BIKE, BIKE THEFT, AUTO, REJU BHAI, HAMDAN ALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY