തൃശൂർ: പനി ബാധിച്ച് തൃശൂരിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. വെസ്‌റ്റ്‌നൈൽ പനി ബാധിച്ചാണ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. പുത്തൂർ ആശാരിക്കോട് സ്വദേശിയായ ജോബി (47)ആണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞമാസം 17 മുതൽ രോഗലക്ഷണമുണ്ടായിരുന്നു.
കൊതുകിൽ നിന്നും മനുഷ്യനിലേക്ക് പകരുന്ന രോഗമാണ് വെസ്‌റ്റ്‌നൈൽ പനി. ഇതിന് പ്രതിരോധ വാക്‌സിൻ കണ്ടെത്തിയിട്ടില്ല. പക്ഷികളിൽ നിന്ന് കൊതുകിലേക്കും കൊതുകിൽ നിന്നും മനുഷ്യരിലേക്കുമാണ് ഈ രോഗം പടരുന്നത്. രോഗം കണ്ടെത്തിയ പാണഞ്ചേരി പഞ്ചായത്തിൽ ആരോഗ്യവകുപ്പ് ഡ്രൈ ഡേ പ്രഖ്യാപിച്ചു. പ്രദേശത്ത് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. രോഗം പരത്തുന്ന ക്യൂലക്‌സ് കൊതുകുകൾ പ്രദേശത്തുണ്ടെന്ന് കണ്ടെത്തി. രോഗം ബാധിച്ച് മരിച്ചയാളിൽ നിന്നും ആർക്കും രോഗം പകർന്നിട്ടില്ലെന്നാണ് നിലവിലെ നിഗമനം. എങ്കിലും പ്രദേശത്തുളളവരെയെല്ലാം പരിശോധനയ്‌ക്ക് വിധേയരാക്കി. മുൻപ് കോഴിക്കോട് സ്വദേശിനിയായ ഒരു പെൺകുട്ടിയ്‌ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ 1937ൽ കണ്ടെത്തിയ വൈറൽ പനിയാണ് വെസ്‌റ്റ് നൈൽ പനി. കൊതുക് കടിയിലൂടെ പടരുന്നതിനാൽ പരമാവധി കൊതുകുകടിയേൽക്കാതെ നോക്കുക എന്നത് മാത്രമാണ് ഇതിനുളള പ്രതിവിധി. രോഗബാധിതരിൽ ബഹുഭൂരിപക്ഷത്തിനും ലക്ഷണമുണ്ടാകില്ല. മിക്കവർക്കും വൈറൽപനി മാറും പോലെ രോഗം ഭേദമാകും. എന്നാൽ ചിലരിൽ മെനിഞ്ചൈറ്റിസ്, ഛർദ്ദി, പനി, ചൊറിച്ചിൽ, മസ്‌തിഷ്‌ക വീക്കം എന്നിവയുണ്ടാകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |