തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ കാലമായെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്‌ചയോടെ അറബിക്കടലിന്റെ കിഴക്കും, ലക്ഷദ്വീപിലും കേരളത്തിൽ മിക്കയിടങ്ങളിലും തമിഴ്‌നാടിന്റെ തെക്കൻ മേഖലയിലും ഗൾഫ് ഓഫ് മാന്നാറിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക്പടിഞ്ഞാറൻ ഭാഗത്തും കാലവർഷമെത്തി. മുൻപ് സൂചിപ്പിച്ചതിനെക്കാൾ മൂന്ന് ദിവസം മുൻപാണ് കാലവർഷം എത്തിയിരിക്കുന്നത്. ജൂൺ ഒന്നിന് എത്തിയേക്കുമെന്നായിരുന്നു മുൻ സൂചനകൾ.
വരുന്ന മൂന്ന് നാല് ദിവസങ്ങൾക്കകം മദ്ധ്യ അറേബ്യൻ കടലിലും കേരളത്തിലാകെയും തമിഴ്‌നാട്ടിലും കർണാടകയിലുമുളള ചിലയിടങ്ങളിലും ഇടവപ്പാതി മഴയെത്തും. എന്നാൽ ആദ്യ ആഴ്‌ചകളിൽ മഴ കനക്കില്ല. ജൂൺ പകുതിയോടെ മാത്രമേ സംസ്ഥാനത്ത് മഴ കനക്കൂ എന്നും പ്രവചനമുണ്ട്. മേയ് 28 മുതൽ ജൂൺ ഒന്നുവരെ ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് മുൻപ് പ്രവചനമുണ്ടായിരുന്നു. പടിഞ്ഞാറൻ കാറ്റിന്റെ സജീവ സാന്നിദ്ധ്യം കൊണ്ടും മഴമേഘങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും മേയ് 27ന് മഴക്കാലം ആരംഭിക്കുമെന്നായിരുന്നു ആദ്യ പ്രവചനം. എന്നാൽ അതുണ്ടായില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലെയും മഴമാപിനിയിൽ രണ്ടര മില്ലീമീറ്റർ മഴപെയ്‌തതായി രേഖപ്പെടുത്തിയതോടെയാണ് മഴക്കാലമായത് സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |