ആലപ്പുഴ: രജിസ്ട്രേഷൻ വകുപ്പിൽ കമ്പ്യൂട്ടർവത്കരണത്തിന്റെ പേരിൽ നടത്തുന്ന പരിഷ്കരണങ്ങളെത്തുടർന്ന് കഴിഞ്ഞ ഏഴുദിവസമായി പുതിയ ആധാരങ്ങളുടെ രജിസ്ട്രേഷൻ നടക്കുന്നില്ല. നിലവിലെ സെർവറിൽ "ടെംപ്ളേറ്റ്" സംവിധാനം ഏർപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
സെർവർ തകരാർ മൂലം സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളിൽ പുതിയ ആധാരങ്ങളുടെ രജിസ്‌ട്രേഷൻ മുടങ്ങിയത് ഭൂമി വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും തിരിച്ചടിയായി. ബാങ്ക് വായ്പയ്ക്ക് ആവശ്യമായ രേഖകൾക്കും ബാദ്ധ്യത സർട്ടിഫിക്കറ്റിനും ഉൾപ്പെടെ അപേക്ഷ നൽകാനാകാത്ത സ്ഥിതിയാണ്. രജിസ്‌ട്രേഷൻ മുടങ്ങിയതോടെ സ്റ്റാമ്പ്, രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ കോടികളുടെ വരുമാനമാണ് സർക്കാരിന് നഷ്ടമായത്. ഒപ്പം ആധാരം എഴുത്തുകാരും അനുബന്ധ തൊഴിലാളികളുമായി രണ്ടു ലക്ഷം കുടുംബങ്ങളും പ്രതിസന്ധിയിലായി.
തകരാറിനെക്കുറിച്ച് ജില്ലാ രജിസ്ട്രാർ ഓഫീസിൽ ചോദിച്ചാൽ സെർവറിന്റെ സാങ്കേതിക തകരാർ പരിഹരിക്കുകയാണെന്ന് മറുപടി. എന്നാൽ രജിസ്ട്രേഷൻ ഐ.ജിയുടെ ഓഫീസിൽ ചോദിച്ചാൽ സോഫ്ട്‌വെയർ സ്ഥാപിച്ച സ്വകാര്യ കമ്പനിക്കാരാണ് തകരാർ പരിഹരിക്കേണ്ടതെന്ന മറുപടിയാണ് ലഭിക്കുക. കുടുംബാധാരങ്ങൾ, ഭാഗപത്രം, ഇഷ്ടദാനം, ഒഴിവുമുറി, ദാനാധാരം, അടയാള സഹിതം പകർപ്പുകൾ, അടിയന്തര സാഹചര്യത്തിലുള്ള വിൽപത്രം എന്നിവയുടെയൊക്കെ രജിസ്ട്രേഷൻ മുടങ്ങി. . അടിയന്തര ഘട്ടങ്ങളിൽ പഴയ സംവിധാനത്തിലുള്ള കൈയെഴുത്തിലുള്ള ആധാരങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
എല്ലാം എങ്ങനെ താങ്ങും
ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് രജിസ്‌ട്രേഷൻ വകുപ്പ് ഒരു സെർവറിൽ രണ്ട് ഐ.ഡിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനോടൊപ്പം ടെംപ്ളേറ്റ് സംവിധാനവും വരും. മുഴുവൻ ഫോറങ്ങളും ഇതിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത. എന്നാൽ നിലവിലുള്ള സെർവറിൽ പുതിയ സോഫ്ട്‌വെയർ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാൻ സാങ്കേതിക തടസമുണ്ട്. എടുക്കാവുന്നതിൽ കൂടൂതൽ ലോഡാണ് നിലവിലെ സെർവറിനുള്ളത്.
ജില്ലയിൽ
സബ് രജിസ്ട്രാർ ഓഫീസുകൾ : 20
ആധാരം എഴുത്തുകാർ: 720
അനുബന്ധ തൊഴിലാളികൾ: 1500
സെർവറിന്റെ തകരാർ അടിയന്തരമായി പരിഹരിക്കണം. സബ് രജിസ്ട്രാർ ഓഫീസുകളിലെ ആധാരം രജിസ്‌ട്രേഷനിൽ ഓൺലൈനിൽ തകരാർ ഉണ്ടാകുമ്പോൾ ബദലായി കൈയെഴുത്ത് ആധാരങ്ങൾ രജിസ്റ്റർ ചെയ്യാൻ നടപടിയുണ്ടാകണം. ഓൺലൈൻ രജിസ്ട്രേഷനൊപ്പം തന്നെ തന്നെ കൈയെഴുത്ത് കോപ്പികളും ഓരോ ആധാരം രജിസ്റ്റർ ചെയ്യുമ്പോഴും നൽകുന്നുണ്ട്.
- എം.പി. മധുസൂദനൻ, ജില്ലാ സെക്രട്ടറി, ആധാരം എഴുത്ത് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |