കൊച്ചി: ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും വീറും വാശിയുമേറിയ പ്രചാരണത്തിന് തൃക്കാക്കരയിൽ ആവേശത്തോടെ സമാപനം. പാലാരിവട്ടം കവലയിൽ മൂന്നു മുന്നണികളുടെയും നേതാക്കളും പ്രവർത്തകരും അണിനിരന്ന കലാശക്കൊട്ട് സമാധാനപരമായി. ഇടതു വലതു മുന്നണികൾ വിജയപ്രതീക്ഷയും ബി.ജെ.പി കൂടുതൽ വോട്ടു പിടിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു.
മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങൾ കടന്നുവന്ന റോഡ് ഷോകൾ വൈകിട്ട് അഞ്ചോടെ പാലാരിവട്ടം ജംഗ്ഷനിലെത്തി. മൂന്നു മുന്നണികൾക്കും അനുവദിച്ച പ്രദേശത്ത് നേതാക്കളും ആവേശഭരിതരായ പ്രവർത്തകരും തടിച്ചുകൂടി. ഉറക്കെ മുദ്രാവാക്യം വിളിച്ചും സ്ഥാനാർത്ഥിക്ക് അഭിവാദ്യം അർപ്പിച്ചും തങ്ങളാണ് പ്രചാരണത്തിൽ മുന്നിലെന്ന് പ്രഖ്യാപിക്കുന്ന പ്രകടനമാണ് മുന്നണികൾ കാഴ്ചവച്ചത്.
തടിച്ചുകൂടിയ പ്രവർത്തകർക്കിടയിലേക്ക് എത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ ക്രെയിനിൽക്കയറ്റി ഉയർത്തിയാണ് പ്രവർത്തകർ ആഘോഷിച്ചത്. മുകളിൽ നിന്ന് ചെങ്കൊടി വീശി ജനങ്ങളെ അഭിവാദ്യം ചെയ്തു. പ്രചാരണത്തിന് ചുക്കാൻ പിടിച്ച സി.പി.എം നേതാക്കളായ പി. രാജീവ്, എം. സ്വരാജ് എന്നിവർക്കൊപ്പം ഒരിക്കൽകൂടി സ്ഥാനാർത്ഥി ക്രെയിനിൽ ഉയർന്നു. കാക്കനാട്ട് രാവിലെ ആരംഭിച്ച റോഡ് ഷോയാണ് പാലാരിവട്ടത്ത് സമാപിച്ചത്.
മുതിർന്ന നേതാക്കൾക്കൊപ്പം നടൻ രമേശ് പിഷാരടിയും യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ പ്രചാരണ സമാപനത്തിൽ അണിനിരന്നു. തമ്മനത്തു നിന്ന് രാവിലെ ആരംഭിച്ച റോഡ് ഷോയാണ് പാലാരിവട്ടത്ത് സമാപിച്ചത്. തുറന്ന വാഹനത്തിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഇരുചക്രവാഹനങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉമയെ അനുഗമിച്ചു. വാഹനത്തിൽ നിന്നിറങ്ങിയ ഉമയെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്.
എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ നടൻ സുരേഷ് ഗോപി, പി.സി. ജോർജ് എന്നിവർക്കൊപ്പം റോഡ് ഷോ നടത്തിയാണ് പ്രചാരണ സമാപനം കൊഴുപ്പിച്ചത്. രാവിലെ മുതൽ രാധാകൃഷ്ണനൊപ്പം പി.സി. ജോർജ് ഷോയിൽ അണിനിരന്നത് ശ്രദ്ധ നേടി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും എ.എൻ. രാധാകൃഷ്ണനുമൊപ്പം പി.സി. ജോർജും ജെ.സി.ബിയുടെ കുട്ടയിൽ കയറി പ്രവർത്തകരുടെ ആവേശത്തിൽ പങ്കുചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |