ചെറുപുഴ: ചെറുപുഴകോലുവള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.കള്ളപ്പാത്തി റോഡരികിലുള്ള സ്വകാര്യ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അസ്ഥികൂടമെന്ന് സംശയിക്കുന്ന വസ്തു കണ്ടവിവരമറിഞ്ഞ് ചെറുപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വെളിച്ചക്കുറവുമൂലം തിങ്കളാഴ്ചത്തേയ്ക്ക് അന്വേഷണം മാറ്റുകയായിരുന്നു.
ഇന്നലെ രാവിലെ കിണറ്റിലെ വെള്ളം വറ്റിച്ചു പരിശോധന നടത്തി. ഫോറൻസിക് വിഭാഗവും പൊലീസ് നായയും സ്ഥലത്തെത്തിയിരുന്നു. ചെളി നീക്കം ചെയ്താണ് അസ്ഥികൂടം പുറത്തെടുത്തത്. രണ്ട് മാസം മുൻപ് അടയ്ക്ക ശേഖരിക്കാൻ എത്തിയവർ ഇത് കണ്ടിരുന്നെങ്കിലും ഞായറാഴ്ചയാണ് നാട്ടുകാരോട് വിവരം പറഞ്ഞത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചെറുപുഴ എസ്.ഐ. എം.പി. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാണ് അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചത്. കിണറിൽ നിന്നും ചെരുപ്പും ഷർട്ടും ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് ആരെങ്കിലും അപ്രത്യക്ഷരായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |