തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ശ്രീലങ്കയ്ക്ക് വ്യോമയാനരംഗത്തും കൈത്താങ്ങായി ഇന്ത്യ. ശ്രീലങ്കൻ എയർലൈൻസിനും ശ്രീലങ്കയിലേക്കുള്ള മറ്റ് വിമാനങ്ങൾക്കും തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള അനുമതി കേന്ദ്രം നൽകി.
ലാൻഡിംഗ് ചാർജ് നൽകി വിമാനങ്ങൾക്ക് ഇവിടങ്ങളിൽ ഇറങ്ങി ഇന്ധനം നിറച്ചുമടങ്ങാം. യാത്രക്കാരെ കയറ്റാനോ ഇറക്കാനോ അനുമതിയില്ല. ആവശ്യമെങ്കിൽ ക്രൂ ചേഞ്ച് അനുവദിക്കും. ഓസ്ട്രേലിയ, അമേരിക്ക, ജർമ്മനി എന്നിവിടങ്ങളിലേക്കുള്ള ശ്രീലങ്കൻ എയർലൈൻസ്, ഇൻഡോനേഷ്യയിൽ നിന്ന് ശ്രീലങ്കയിലെത്തി മടങ്ങിപ്പോകേണ്ട ലയൺ എയർ വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി ഇന്ധനം നിറച്ചുതുടങ്ങി.
60,000 മുതൽ ഒരുലക്ഷം രൂപവരെ ലാൻഡിംഗ് ചാർജായി വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് നൽകണം. ബി.പി.സി.എൽ., ഐ.ഒ.സി എന്നിവയാണ് ഇന്ധനം നൽകുക. ഒരാഴ്ചയ്ക്കിടെ പത്ത് വിമാനങ്ങൾ ഇന്ധനം നിറച്ചുവെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ പറഞ്ഞു.
പ്രതിസന്ധിക്കയത്തിൽ ലങ്ക
കടക്കെണിയും സമ്പദ്‌പ്രതിസന്ധിയും വിലക്കയറ്റവും അതിരൂക്ഷമായതോടെ ശ്രീലങ്കയിൽ കാര്യങ്ങൾ നിയന്ത്രണാതീതമാണ്. ഇന്ധനം കിട്ടാനില്ലാതെ പമ്പുകൾ അടച്ചിട്ടു. വിമാനങ്ങൾക്കുള്ള ഇന്ധനവുമില്ല. ഇതോടെയാണ് വിമാനങ്ങൾ ഏറ്റവുമടുത്ത വിമാനത്താവളമായ തിരുവനന്തപുരത്തേക്ക് ഇന്ധനം നിറയ്ക്കാൻ എത്തിയത്.
നാണയപ്പെരുപ്പം 39.1%
സമ്പദ്‌പ്രതിസന്ധിയിലായ ശ്രീലങ്കയിൽ കഴിഞ്ഞമാസം നാണയപ്പെരുപ്പം 39.1 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. 57.4 ശതമാനമാണ് ഭക്ഷ്യവിലപ്പെരുപ്പം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |