കൊൽക്കത്ത: പ്രശസ്ത ബോളിവുഡ് ഗായകനും മലയാളിയുമായ കെ.കെയുടെ (കൃഷ്ണകുമാർ കുന്നത്ത്) മരണം കടുത്ത ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കെ.കെയ്ക്ക് ഗുരുതരമായ ശ്വാസകോശപ്രശ്നങ്ങളും കരൾരോഗവും ഉണ്ടായിരുന്നതായി ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. എസ്.എസ്.കെ.എം ആശുപത്രിയിൽ ഒന്നരമണിക്കൂർ നീണ്ട പോസ്റ്റ്‌മോർട്ടത്തിനുശേഷം രബീന്ദ്ര സദനിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ കെ.കെയ്ക്ക് കൊൽക്കത്ത വിടനൽകി. മുഖ്യമന്ത്രി മമതാബാനർജി അടക്കമുള്ളവർ പങ്കെടുത്തു. ന്യൂഡൽഹിയിലായിരുന്ന കെ.കെയുടെ ഭാര്യ ജ്യോതികൃഷ്ണയും മക്കളായ നകുലും താമരയും എത്തിയിരുന്നു. തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ൽ ഡൽഹിയിലാണ് കെ.കെയുടെ ജനനം. മൃതദേഹം ഇന്നലെ രാത്രി മുംബയിലെത്തിച്ചു. വെർസോവയിലെ വസതിയിൽ പൊതുദർശനത്തിനുശേഷം ഇന്ന് രാവിലെ 9ന് മുംബയ് മുക്തിദാൻ ശ്‌മശാനത്തിൽ സംസ്‌കാരിക്കും.
അതിനിടെ, കെ.കെയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ കൊൽക്കത്ത ന്യൂമാർക്കറ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചൊവ്വാഴ്ച കൊൽക്കത്തയിലെ നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടി കഴിഞ്ഞ് രാത്രി പത്തോടെ ഗ്രാൻഡ് ഹോട്ടലിൽ മടങ്ങിയെത്തിയ കെ.കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കൊൽക്കത്ത മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ.കെയുടെ മുഖത്തും തലയിലും മുറിപ്പാടുകളുണ്ടായിരുന്നത് കുഴഞ്ഞുവീണപ്പോഴുണ്ടായ താണെന്നും രക്തസ്രാവം ഉണ്ടായില്ലെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ഹോട്ടൽ മുറി പരിശോധിച്ച പൊലീസ്, ജീവനക്കാരെയും സംഘാടകരെയും ചോദ്യം ചെയ്തു.
ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ കാറിൽ കെ.കെ അസ്വസ്ഥനായിരുന്നുവെന്ന് മാനേജർ ഋതേഷ് ഭട്ട് മൊഴി നൽകി. എ.സി ഓഫാക്കാൻ ഡ്രൈവറോട് പറഞ്ഞു. കൈകാലുകൾ മരവിക്കുന്നതുപോലെയുണ്ടെന്നും പറഞ്ഞു. എന്നാൽ, ഹോട്ടലിലെത്തിയപ്പോൾ ആരാധകർക്കൊപ്പം സെൽഫിയെടുക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്ത ശേഷമാണ് മുറിയിലേക്ക് പോയത്.
തിരക്ക് കുറയ്ക്കാൻ അഗ്നിശമനി പ്രയോഗം!
സംഗീത പരിപാടി നടന്ന ഹാളിൽ തിരക്കേറിയപ്പോൾ സുരക്ഷാജീവനക്കാരൻ അവിടെയുണ്ടായിരുന്ന അഗ്നിശമനികൾ പ്രയോഗിക്കുന്നതിന്റെ വീഡിയോ വൈറലായി. ആളുകൾ ചിതറിയോടുന്നതും കാണാം. ചൂട് സഹിക്കാനാവുന്നില്ലെന്ന് കെ.കെ. ആംഗ്യം കാണിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. ഹാളിലെ എ.സി ഓഫ് ചെയ്തിരിക്കുകയാണെന്നും വിയർത്തൊലിച്ച കെ.കെ തനിക്ക് ചൂട് സഹിക്കാനാവുന്നില്ലെന്നും പാടാനാവുന്നില്ലെന്നും പറഞ്ഞതായും റിപ്പോർട്ടുണ്ട്. 2500ലേറെ പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഓഡിറ്റോറിയത്തിൽ ഇരട്ടിയിലധികം ആളുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തിക്കിലും തിരക്കിലും വാതിലുകളും കൈവരികളും തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |