തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതിയുടെ മറവിൽ മൃഗവേട്ട അനുവദിക്കില്ലെന്നും വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതി നൽകിയത്. ഒരുവർഷത്തിന് ശേഷം നയം പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
നിബന്ധനകൾ
അതാത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് പന്നിയെ വെടിവച്ചിടാൻ ഉത്തരവിടാം. ഇതിനായി തോക്ക് ലൈസൻസുള്ള ഒരാളെ ചുമതലപ്പെടുത്തണം. പൊലീസിനോടും ആവശ്യപ്പെടാം
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാകണം വെടിവയ്‌ക്കേണ്ടത്
കാട്ടുപന്നികളെ കൊല്ലുന്ന വേളയിൽ മനുഷ്യ ജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും ഇതര വന്യ മൃഗങ്ങൾക്കും ഹാനിയുണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം.
കൊന്ന ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ മഹസ്സർ തയ്യാറാക്കി പോസ്റ്റുമോർട്ടം നടത്തണം
കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണം.
കാട്ടുപന്നികളെ കൊല്ലാനും ജഡം സംസ്‌കരിക്കാനും ജനജാഗ്രതാ സമിതികളുടെ സേവനം പ്രയോജനപ്പെടുത്താം.
കാട്ടുപന്നിയെ കൊല്ലാൻ ഓണററി വൈൽഡ് ലൈഫ് വാർഡന് അനുമതി
ജനവാസ മേഖലകളിൽ മനുഷ്യ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുവദനീയമായ മാർഗ്ഗങ്ങളിലൂടെ കൊല്ലുന്നതിന് പൊതുജനങ്ങളുടെ അപേക്ഷയിന്മേൽ തദ്ദേശ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തുന്ന ഓണററി വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകി മുഖ്യ വനം മേധാവി ബെന്നിച്ചൻ തോമസ് ഉത്തരവിറക്കി.
മനുഷ്യനും വളർത്തു മൃഗങ്ങൾക്കും അപകടം ഉണ്ടാകാതിരിക്കാൻ വിഷ പ്രയോഗം, സ്ഫോടക വസ്തു പ്രയോഗം , വൈദ്യതാഘാതമേൽപിക്കൽ ഒഴികെയുള്ള രീതികളിൽ കാട്ടുപന്നികളെ കൊല്ലാമെന്നാണ് ഉത്തരവിലുള്ളത്. കുരുക്കിട്ട് പിടിച്ചോ, കുഴിയിൽ വീഴ്ത്തിയോ കൊല്ലരുതെന്ന് ഉത്തരവിലില്ല. കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്കരിക്കുകയും, തദ്ദേശ സ്ഥാപനങ്ങളുടെ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |