ആലപ്പുഴ : ചിരിച്ചും ചിണുങ്ങിയും പാട്ടു പാടിയും അറിവിന്റെ ലോകത്തേക്ക് കടന്നെത്തിയ കുരുന്നുകളെ സ്കൂളുകളിൽ ഉത്സവാന്തരീക്ഷത്തിൽ വരവേറ്റു. സ്കൂൾ കവാടത്തിൽ ബാൻഡ് മേളവും മധുരപലഹാരങ്ങളുമൊരുക്കി ജനപ്രതിനിധികളും അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളുമൊക്ക ചേർന്നാണ് കുട്ടികൾക്ക് സ്വീകരണമൊരുക്കിയത്.
പുത്തൻ ഉടുപ്പണിഞ്ഞ് ബാഗും കുടയുമായി അമ്മമാരുടെ ഒക്കത്തിരുന്നും കൈയിൽ തൂങ്ങിയും എത്തിയ കുട്ടികളിൽ ചിലർ സ്കൂൾമുറ്റത്തെത്തിയപ്പോൾ വാവിട്ട് കരച്ചിലായി. മധുരം നൽകിയും വർണത്തൊപ്പിയണിയിച്ചും ഇവരെ അനുനയിപ്പിച്ച് ക്ളാസിലിരുത്തിയതോടെ രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും മുഖത്ത് നിറചിരിയായി.
പ്രവേശനോത്സവത്തിന് കൊഴുപ്പേകാൻ സ്കൂളുകളിൽ കുരുത്തോല, ബഹുവർണ തോരണം, കൊടികൾ, ചെണ്ടമേളം, തെയ്യം, മയിൽ, ഗരുഡൻ വേഷങ്ങൾ എന്നിങ്ങനെ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. പ്രവേശനോത്സവം മൊത്തത്തിൽ കളറായപ്പോൾ പലേടത്തും മാസ്ക് ഔട്ടായി.
ജില്ലതല സ്‌കൂൾ പ്രവേശനോത്സവം ചേർത്തല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം വിശേഷങ്ങൾ തിരക്കിയും തമാശകൾ പങ്കുവച്ചും മന്ത്രി കുരുന്നുകൾക്കൊപ്പം ചിലവഴിച്ചു. വിശിഷ്ടാതിഥികൾ കുട്ടികൾക്ക് പായസം വിളമ്പി. മന്ത്രിയും എ.എം ആരിഫ് എംപിയും ചേർന്ന് കുട്ടികളുടെ ചിരാതിലേക്ക് ദീപം പകർന്ന് 'ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ലഹരിവിരുദ്ധ ബോധവത്കരണത്തിനായി എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ വിമുക്തി കാർഡിന്റെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ഡോ. രേണുരാജ് വിശിഷ്ടാതിഥിയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി.ബാബു സ്‌കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പ്രീ സ്‌കൂൾ കളിത്തോണി ജില്ലാതല വിതരണോദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ നിർവഹിച്ചു.
ഉപജില്ല,സ്‌കൂൾതലങ്ങളിലും പ്രവേശനോത്സവങ്ങൾ നടന്നു. പഞ്ചായത്ത് തലത്തിൽ പ്രസിഡന്റുമാരും നഗരസഭകളിൽ ചെയർമാൻമാരുമാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ ഗ്രൗണ്ടിൽ കളക്ടർ ഡോ. രേണുരാജ് വിദ്യർത്ഥികളുമായി ചേർന്ന് ഫലവൃക്ഷത്തൈ നട്ട ശേഷം ദീപം തെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |