മുംബയ്: ശബ്ദവിസ്മയത്താൽ ആരാധക മനസ്സുകളിൽ ഇടം പിടിച്ച പ്രശസ്ത ബോളിവുഡ് ഗായകൻ കെ.കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്ത് ഇനി ദീപ്തസ്മരണ.
മുംബയിലെ വെർസോവ ശ്മശാനത്തിൽ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സംസ്‌കരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് നടന്ന സംസ്‌കാരച്ചടങ്ങിൽ കുടുംബാംഗങ്ങളും സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
ബുധനാഴ്ച കെ.കെയുടെ മൃതദേഹം കൊൽക്കത്തയിൽ നിന്ന് മുംബയിലേക്ക് കൊണ്ടുവന്നിരുന്നു. അന്ധേരിയിലെ പാർക്ക് പ്ലാസയിലെ വസതിയിൽ ഇന്നലെ 10.30 മുതൽ 12.30 വരെ മൃതദേഹം പൊതുദർശനത്തിനുവച്ചു. തുടർന്ന് വിലാപയാത്രയായി വെർസോവയിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. കെ.കെയുടെ മകൻ നകുൽ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു.
മകൾ താമര, ഭാര്യ ജ്യോതി, കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പം ചലച്ചിത്ര നിർമ്മാതാവ് വിശാൽ ഭരദ്വാജ് , ഭാര്യ രേഖ, ചലച്ചിത്ര നിർമ്മാതാവ് അശോക് പണ്ഡിറ്റ്, ജാവേദ് അക്തർ, ശങ്കർ മഹാദേവൻ, ഉദിത് നാരായൺ, അഭിജിത്ത് ഭട്ടാചാര്യ ,ശ്രേയ ഘോഷാൽ, സലിം മർച്ചന്റ്, അൽക്ക യാഗ്നിക്, രാഹുൽ വൈദ്യ, ജാവേദ് അലി, പാപോൺ, ശന്തനു മൊയ‌്ത്ര, സുധേഷ് ഭോസാലെ തുടങ്ങിയവർ സംസ്‌കാരത്തിൽ പങ്കെടുത്തു.
അതിനിടെ, കെ.കെയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി എം.പി സൗമിത്ര ഖാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിലെ നസ്റുൾ മഞ്ച ഓഡിറ്റോറിയത്തിൽ സംഗീത പരിപാടിക്ക് ശേഷം ഹോട്ടലിലെത്തിയ കെ.കെ കുഴഞ്ഞു വീഴുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കെ.കെയ്ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |