തിരുവനന്തപുരം: ലഹരി മാഫിയാ സംഘങ്ങൾ പിടിമുറുക്കിയ ജില്ലയിൽ ഗുണ്ടാ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. പൊലീസിന്റെ കെടുകാര്യസ്ഥതയാണ് ഗുണ്ടാ ആക്രമണങ്ങൾ വർദ്ധിക്കാൻ കാരണമെന്നാണ് ആക്ഷേപം. സ്ഥിതി ഗുരുതരമായിട്ടും ലഹരിയുടെ ഒഴുക്ക് തടയാൻ പൊലീസിനും എക്സൈസിനും കഴിയുന്നില്ലെന്നാണ് ആരോപണം.
കുടിപ്പകയ്‌ക്കൊപ്പം ലഹരിക്ക് അടിമകളായ സംഘങ്ങൾ നിസാര കാര്യങ്ങൾക്കുപോലും ആക്രമണം നടത്തുന്നത് പതിവാണ്.
ലഹരി മാഫിയയെ തടയാൻ പല പേരിലുള്ള ഓപ്പറേഷനുകൾ നിലവിലുണ്ടെങ്കിലും ലഹരി വസ്‌തുക്കളുടെ ഒഴുക്ക് തടയാൻ മാത്രം കഴിയുന്നില്ല. സ്‌കൂൾ കുട്ടികൾ വരെ സംഘത്തിലെ കണ്ണികളാകുന്ന അതീവ ഗൗരവസ്ഥിതിയാണ് തലസ്ഥാനത്തുള്ളത്.
തലസ്ഥാനം ഞെട്ടിയ
ആറുമാസം
തമ്പാനൂരിലെ സിറ്രി ടവർ ഹോട്ടലിലെ റിസപ്‌ഷനിസ്റ്റ് അയ്യപ്പനെ പട്ടാപ്പകലാണ് നെടുമങ്ങാട് കൊല്ലായിൽ സ്വദേശിയും ലഹരിക്ക് അടിമയുമായ അജീഷ് വെട്ടിക്കൊന്നത്. അമ്പലമുക്ക് വിനിത കൊലപാതകം, കല്ലമ്പലത്തെ സുഹൃത്തുക്കളുടെ മരണം ഉൾപ്പെടെയുള്ളവയും ഞെട്ടലുണ്ടാക്കിയ സംഭവങ്ങളാണ്. ബാലരാമപുരത്ത് ലഹരിക്കടിമകളായ യുവാക്കൾ ഒമ്പത് ലോറിയും മൂന്ന് കാറും നാല് ബൈക്കും അടുത്തിടെ തകർത്തിരുന്നു. ആക്രമണത്തിനിടെ വാഹന യാത്രക്കാർക്കും പരിക്കേറ്റു.
നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ വീടുകയറിയുള്ള ഗുണ്ടാ ആക്രമണത്തിൽ ആറാലുംമൂട് സ്വദേശി സുനിലിനും മകൾക്കും വെട്ടേറ്റ സംഭവവുമുണ്ടായി. നാലംഗ സംഘമാണ് മുളകുപൊടി വിതറിയശേഷം ആക്രമണം നടത്തിയത്. ബാലരാമപുരം മുക്കംപാലമൂട് ജുവലറി ഉടമയുടെ വീടിനുനേരെ ഗുണ്ടാആക്രമണം നടന്ന അന്നുതന്നെയാണ് നെയ്യാറ്റിൻകര ആലുംമൂട്ടിൽ നാലംഗ സംഘം വീടുകയറി ഓട്ടോറിക്ഷാ തൊഴിലാളിയെ വെട്ടിപ്പരിക്കേല്പിച്ചത്.
11 അംഗ ഗുണ്ടാസംഘം പോത്തൻകോട് സ്വദേശി സുധീഷിനെ വെട്ടിക്കൊന്ന് ഇടത് പാദം വെട്ടിമാറ്റി റോഡിലെറിഞ്ഞ ദൃശ്യം തലസ്ഥാനവാസികളെ ഞെട്ടിച്ച സംഭവമാണ്. പിരിവ് നൽകാത്തതിനാൽ പുത്തൻതോപ്പിൽ കോഴിക്കട ഉടമയെ ഗുണ്ടാസംഘം മർദ്ദിച്ച് അവശനാക്കിയ സംഭവവും നെടുമങ്ങാട് അടിപിടി കേസിൽ സാക്ഷി പറഞ്ഞ അരുൺ എന്ന യുവാവിനെയും പ്രതികൾ ആക്രമിച്ചതും ഏറെ ചർച്ചയായിരുന്നു.
പോത്തൻകോട്ട് കഞ്ചാവ് മാഫിയ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതും കണിയാപുരത്തുവച്ച് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഗുണ്ടാ നേതാവായ ഫൈസൽ അനസെന്ന വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതും കഴക്കൂട്ടം നെഹ്റു ജംഗ്‌ഷനിൽ സി.പി.എം പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞതും ജനങ്ങളെ ഭയപ്പെടുത്തി. കഴക്കൂട്ടം ഉള്ളൂർക്കോണത്ത് കട നടത്തുകയായിരുന്ന റംലാ ബീവിയുടെ കഴുത്തിൽ വാൾവച്ചാണ് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്.
നെടുമങ്ങാട് വലിയമലയിൽ പണയസ്വർണം തിരിച്ചെടുക്കാനെന്ന വ്യാജേന അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത ശേഷം യുവാവിനെ കുത്തിപ്പരിക്കേല്പിക്കുകയും കഴിഞ്ഞ ഡിസംബറിൽ ഫോർട്ട് ആശുപത്രിക്ക് മുന്നിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കളെ ബൈക്ക് തടഞ്ഞുനിറുത്തി ഗുണ്ടകൾ വെട്ടിപ്പരിക്കേല്പിപ്പിക്കുകയും ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |