ന്യൂഡൽഹക : മുൻ ഇന്ത്യൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാഗത്തുനിന്ന് വിഷമകരമായ അനുഭവമുണ്ടായപ്പോൾ തന്നെ ചേർത്തുനിറുത്തി ആശ്വസിപ്പിച്ചത് സച്ചിൻ ടെൻഡുൽക്കറായിരുന്നുവെന്ന് വെളിപ്പെടുത്തി വീരേന്ദർ സെവാഗ്. 2008-ലെ ഓസ്‌ട്രേലിയൻ പര്യടനം താൻ മറക്കാനാഗ്രഹിക്കുന്നതായും സെവാഗ് പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനം മോശമായപ്പോൾ വിരമിച്ചാലോ എന്ന് ചിന്തിച്ചുപോയെന്നും ചർച്ചയ്ക്കിടെ സെവാഗ് വെളിപ്പെടുത്തി.
2008-ൽ ഓസ്‌ട്രേലിയയിൽ വെച്ച് നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ സെവാഗിന് തിളങ്ങാനായില്ല. ഇതോടെ നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോനി സെവാഗിനെ ശേഷിച്ച മത്സരങ്ങളിൽനിന്ന് പുറത്തിരുത്തി. മനസുവിഷമിച്ച താൻ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചാലോ എന്നുവരെ ചിന്തിച്ചതായി സെവാഗ് പറഞ്ഞു. ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിൽ 6,33,11,14 എന്നിങ്ങനെയായിരുന്നു സെവാഗിന്റെ സ്‌കോറുകൾ. അതിന് തൊട്ടുമുന്‍പ് നടന്ന ടെസ്റ്റ് മത്സരത്തിൽ സെവാഗ് 150 റൺസടിച്ചിരുന്നു. ഇതോടെ ഏകദിനം ഉപേക്ഷിച്ച് ടെസ്റ്റിൽ മാത്രം ശ്രദ്ധിക്കാമെന്ന് സെവാഗ് തീരുമാനിച്ചു.
എന്നാൽ ആ തീരുമാനത്തിൽനിന്ന് തന്നെ പിന്തിരിപ്പിച്ചത് സച്ചിനാണെന്ന് സെവാഗ് പറഞ്ഞു. അതെന്റെ ജീവിതത്തിലെ മോശം കാലഘട്ടമാണെന്നും ഉടനേ ഫോമിലേക്ക് തിരിച്ചെത്താനാകുമെന്നും സച്ചിൻ പകർന്ന ആത്മവിശ്വാസം തനിക്ക് പ്രചോദനമായെന്നും സെവാഗ് വ്യക്തമാക്കി.
പിന്നീട് ശക്തമായി ടീമിൽതിരിച്ചെത്തിയ സെവാഗ് പിന്നെയും ഏഴ് വർഷത്തോളം ഇന്ത്യയ്ക്ക് വേണ്ടി കളിച്ച് ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലും പങ്കാളിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |