കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവിയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ജനവിധി അംഗീകരിക്കുന്നു. ഒന്നിൽ തോറ്റാൽ എല്ലാം പോയി എന്നല്ല. പ്രതീക്ഷിച്ച മുന്നേറ്റം എൽഡിഎഫിന് ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നും പാർട്ടിയുടെ അടിത്തറ തകർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2244 വോട്ട് എൽഡിഎഫിന് അധികം കിട്ടി. യുഡിഎഫിന്റെ ശക്തമായ കോട്ടയാണ് ഈ മണ്ഡലം. ഇടത് വിരുദ്ധ ശക്തികളെ യുഡിഎഫ് ഒന്നിച്ച് നിറുത്തി. ബിജെപി വോട്ടും ട്വന്റി ട്വന്റി വോട്ടും യുഡിഎഫിന് കിട്ടി. ജനവിധി അംഗീകരിച്ച് കൊണ്ട് തുടർ പ്രവർത്തനങ്ങൾ നടത്തുകയെന്നതാണ് പാർട്ടി ഉദ്ദേശിക്കുന്നത്. ഇത് പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ പാർട്ടി സ്വീകരിക്കും.
മറ്റു ജില്ലകളിലുണ്ടായ മുന്നേറ്റം എറണാകുളത്ത് കഴിഞ്ഞ തവണയും ഉണ്ടാക്കാൻ കഴിഞ്ഞില്ല. അതെന്തുകൊണ്ടാണെന്ന് പരിശോധിക്കും. ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന മുന്നറിയിപ്പായിട്ടാണ് ഈ ജനവിധിയെ കാണുന്നത്. ആവശ്യമായ തിരുത്തൽ വരുത്തും. ബൂത്ത് തലം വരെ പരിശോധന നടത്തും. എൽഡിഎഫിന്റെ വോട്ടിൽ കഴിഞ്ഞ തവണത്തേക്കാൾ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും അവിടെ നടത്തിയ പ്രവർത്തനം കണക്കിലെടുക്കുമ്പോൾ ഈ വർദ്ധനവ് പോര.
തിരഞ്ഞെടുപ്പിൽ പരാജയം സ്വാഭാവികമാണ്. ഒരു തിരഞ്ഞെടുപ്പിൽ തോറ്റാൽ എല്ലാം പോയെന്നും ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചാൽ എല്ലാം കിട്ടിയെന്നും ഞങ്ങൾ കരുതാറില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 19 സീറ്റിൽ തോറ്റവരാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകളിലേക്ക് ഉയർന്നത്.
കെ റെയിലിന്റെ പ്രശ്‌നം വച്ച് നടത്തിയ തിരഞ്ഞെടുപ്പല്ല. സിൽവർ ലൈൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ചർച്ചയായത്. അന്ന് 99 സീറ്റുകൾ കിട്ടിയതാണ്. അതും ഈ തിരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല. അനുമതി കിട്ടിയാൽ പദ്ധതിയുമായി മുന്നോട്ട് പോകും.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |