കൊച്ചി: കോൺഗ്രസ് പ്രവർത്തകരുടെ ദിനമായിരുന്നു ഇന്നലെ. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ വിജയത്തിന്റെ ട്രെൻഡ് ദൃശ്യമായതോടെ പ്രവർത്തകർ ആവേശത്തിലായി. ആദ്യ മൂന്ന് റൗണ്ട് കഴിഞ്ഞപ്പോൾ വിജയം ഉറപ്പിച്ച യു.ഡി.എഫ് പ്രവർത്തകർ മഹാരാജാസ് കോളേജ് കാമ്പസിന് പുറത്ത് ആരവം മുഴക്കിത്തുടങ്ങി. ആറാം റൗണ്ടോടെ ഡി.സി.സി ഓഫീസും വോട്ടെണ്ണൽ കേന്ദ്രവും സ്ഥിതിചെയ്യുന്ന ഹോസ്പിറ്റൽ റോഡ് ജനസാഗരമായി. പ്രകമ്പനമായി മുദ്രാവാക്യങ്ങളും.
പി.ടിക്കും കോൺഗ്രസിനും ഉമയ്ക്കും അഭിവാദ്യമർപ്പിച്ച അണികൾ, മറുകണ്ടംചാടിയ പ്രൊഫ.കെ.വി.തോമസിനെതിരായ വെല്ലുവിളിയും മുഴക്കി. ആദ്യം തന്നെ പരാജയം മണത്ത എൽ.ഡി.എഫ് പ്രവർത്തകർ അപ്രത്യക്ഷരായി. ഒരുഘട്ടത്തിൽ ആവേശം മൂത്ത പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പ്രവേശനകവാടത്തിൽ തടിച്ചുകൂടിയതൊഴിച്ചാൽ സാഹചര്യം പൊതുവെ സമാധാനപരമായിരുന്നു.
മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എം.പി മിനി പിക്കപ്പിൽ കൊടിയും വീശി വനിതാ പ്രവർത്തകർക്കൊപ്പം ആദ്യമെത്തി. പിന്നാലെ തുറന്ന ജീപ്പിൽ എം.എൽ.എമാരായ റോജി ജോൺ, അൻവർ സാദത്ത്, ഷാഫി പറമ്പിൽ, എൽദോസ് കുന്നപ്പിള്ളി, ടി.സിദ്ദിഖ് തുടങ്ങിയവരുമെത്തി.
വിജയം സ്ഥിരീകരിച്ച് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഉമ തോമസ് പുറത്തിറങ്ങിയതോടെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തുള്ളിച്ചാടി. മക്കളായ ഡോ.വിഷ്ണു തോമസിനെയും വിവേക് തോമസിനെയും ചേർത്ത് പിടിച്ച് ഉമ്മവച്ചപ്പോൾ ഉമ വിതുമ്പി. പിന്നെ ഉമയെ പ്രവർത്തകർ ഏറ്റെടുത്തു. പി.ടി തോമസിനും ഉമയ്ക്കും മുദ്രാവാക്യം വിളികളുമായി ഡി.സി.സി ഓഫീസിലേക്ക് നീങ്ങി. തുറന്ന വാഹനത്തിൽ നഗരത്തിൽ ആഹ്ലാദ പ്രകടനവും നടന്നു.
തോപ്പുംപടിയിൽ പ്രൊഫ.കെ.വി.തോമസിന്റെ വീടിനുമുന്നിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. തോപ്പുംപടിയിൽ പ്രവർത്തകർ തിരുത മീൻകറിയും ഭക്ഷണവും വിളമ്പി.
തുടക്കം മുതൽ ഉമ
മഹാരാജാസിൽ
ഇന്നലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് എറണാകുളം മഹാരാജാസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി. എണ്ണിത്തീർന്ന ശേഷമാണ് പുറത്തേക്കിറങ്ങിയത്. ജയിച്ചാലും തോറ്റാലും വോട്ടെണ്ണി തീരുംവരെ ഉണ്ടാകുമെന്നായിരുന്നു ഉമയുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |