ന്യൂഡൽഹി: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 13ന് ഹാജരാകാൻ ഇ.ഡി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടാം നോട്ടീസ് അയച്ചു. ജൂൺ രണ്ടിന് ഹാജരാകാനാണ് ആദ്യം ആവശ്യപ്പെട്ടത്. വിദേശത്തായതിനാൽ ഹാജരാകാനാകില്ലെന്ന രാഹുലിന്റെ അപേക്ഷ പരിഗണിച്ചാണ് പുതിയ നോട്ടീസ് അയച്ചത്. ജൂൺ എട്ടിന് ഹാജരാകാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും നോട്ടീസുണ്ട്.
ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി നൽകിയ പരാതിയുടെ തുടർച്ചയായി 2014ൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് ഇ.ഡിയുടെ നോട്ടീസ്. നാഷണൽ ഹെറാൾഡ് പ്രസാധകരായ അസോസിയേറ്റ് ജേർണലിനെ സോണിയ്‌ക്കും രാഹുലിനും ഒാഹരി പങ്കാളിത്തമുള്ള യംഗ് ഇന്ത്യ കമ്പനി വാങ്ങിയതിലൂടെ 2000 കോടി ആസ്‌തികൾ സ്വന്തമാക്കിയെന്നതാണ് കേസ്. യംഗ് ഇന്ത്യയുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിശദാംശങ്ങൾ തേടാനാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. മുതിർന്ന നേതാവ് മല്ലികാർജ്ജുന ഖാർഗെയെ നേരത്തെ ചോദ്യം ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |