കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഉമ തോമസിനും യു.ഡി.എഫിനുമാണ് വിജയം സമ്മാനിച്ചതെങ്കിലും വ്യക്തിപരമായി നേട്ടം കൊയ്തത് രണ്ടുപേരാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും. രാപ്പകലില്ലാതെ കരുനീക്കങ്ങൾ ആസൂത്രണം ചെയ്ത് ചിട്ടയായി നടപ്പാക്കി വിജയിപ്പിച്ച സതീശൻ പാർട്ടിയിലും മുന്നണിയിലും കൂടുതൽ കരുത്തനായി.
ഉപതിരഞ്ഞെടുപ്പിനപ്പുറമുള്ള പരീക്ഷണശാലയായിരുന്നു ഇരുവർക്കും കോൺഗ്രസിനും തൃക്കാക്കര. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ കാരണം കെ. സുധാകരന് പ്രചാരണത്തിൽ സജീവമാകാൻ കഴിഞ്ഞില്ല. അതോടെ ചുക്കാൻ പൂർണമായും സതീശന്റെ കൈയിലായി. മുതിർന്ന നേതാക്കളേയും യുവനേതാക്കളെയും കൂട്ടിയിണക്കിയ സതീശൻ,
ബൂത്തുതലം മുതൽ ചിട്ടയായും അപസ്വരങ്ങളില്ലാത്ത യോജിപ്പോടെയും പോരാട്ടം നയിച്ചു. എല്ലാ വീടുകളും കയറിയിറങ്ങി സ്ഥലത്തുള്ളവരുടെയും ഇല്ലാത്തവരുടെയും പട്ടിക തയ്യാറാക്കിയതും അത് വോട്ടെടുപ്പിന് മുമ്പേ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയതുമെല്ലാം കോൺഗ്രസിന് പരിചിതമില്ലാത്ത കാര്യങ്ങളാണ്.
തോൽക്കില്ലെന്നും തോറ്റാൽ പൂർണ ഉത്തരവാദിത്തം തനിക്കാണെന്നും ജയിച്ചാൽ അത് ഓരോ യു.ഡി.എഫ് പ്രവർത്തകന്റെയും വിജയമാവുമെന്നും പ്രതിപക്ഷനേതാവ് പലയാവർത്തി പറഞ്ഞതും യു.ഡി.എഫ് ക്യാമ്പിനെ ഉണർത്തി.
വിജയത്തിനു പിന്നാലെ കോൺഗ്രസ് - യു.ഡി.എഫ് നേതാക്കളുടെ പ്രതികരണങ്ങളിൽ സതീശ സ്തുതികൾ നിറഞ്ഞത് വെറുതെയല്ല.
മൂന്നരപ്പതിറ്റാണ്ടോളം കോൺഗ്രസിൽ നിലനിന്ന ഉമ്മൻചാണ്ടി- രമേശ് ചെന്നിത്തല നേതൃത്വത്തേക്കാൾ മുന്നിലേക്ക് പാർട്ടിയെ നയിക്കുകയെന്ന ദൗത്യത്തിന്റെ ആദ്യപടി പിന്നിടുമ്പോൾ സുധാകരനും സതീശനും പാർട്ടിയിലും മുന്നണിയിലും കൂടുതൽ കരുത്തരാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |