കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടുവയസുകാരിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഒരാഴ്‌ചകഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. സർക്കാർ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്നാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് അപ്പീൽ മാറ്റിയത്.
പെൺകുട്ടിക്ക് സർക്കാർ ഒന്നരലക്ഷംരൂപ നഷ്ടപരിഹാരവും 25,000രൂപ കോടതിച്ചെലവും നൽകണമെന്നായിരുന്നു സിംഗിൾബെഞ്ചിന്റെ വിധി. നഷ്ടപരിഹാരം നൽകുന്നതിൽ എതിർപ്പില്ലെന്നും ഈ തുക കുറ്റക്കാരിയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയിൽനിന്ന് ഈടാക്കാൻ അനുവദിക്കണമെന്നുമാണ് അപ്പീലിൽ സർക്കാരിന്റെ വാദം.
2021 ആഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നത് കാണാൻ തോന്നയ്ക്കൽ സ്വദേശിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ എത്തിയപ്പോൾ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ചെന്നായിരുന്നു പരാതി. മൊബൈൽഫോൺ പിങ്ക് പൊലീസിന്റെ കാറിൽനിന്ന് കണ്ടെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |