ന്യൂഡൽഹി: യു.പിയിലെ അസംഗഢ്, രാംപൂർ ലോക്‌സഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപ്പട്ടികയിലും ഇടം നേടാതിരുന്നതോടെ പാർട്ടിയുടെ മുസ്ളിം മുഖമായ കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‌വിക്കായി ബി.ജെ.പി നേതൃത്വം കണ്ടുവച്ചിരിക്കുന്ന പദവിയെ ചൊല്ലി അഭ്യൂഹങ്ങൾ. അദ്ദേഹത്തെ ബി.ജെ.പി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം.
രാജ്യസഭാംഗമായ നഖ്‌വിയുടെ കാലാവധി ജൂലായ് ഏഴിന് പൂർത്തിയാകും. ജൂൺ 10ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപ്പട്ടികയിൽ നഖ്‌വിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് ലോക്‌സഭാ സീറ്റുകളിൽ മുസ്ളിം വോട്ടുകൾ നിർണ്ണായകമായതിനാൽ നഖ്‌വിക്ക് അവസരം നൽകിയേക്കുമെന്ന് കേട്ടിരുന്നു.
എന്നാൽ, എസ്.പി നേതാവ് അഖിലേഷ് യാദവ് രാജിവച്ച ഒഴിവിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അസംഗഢിൽ ബി.ജെ.പി ബോജ്പുരി നടൻ ദിനേശ് ലാൽ യാദവിനെയാണ് സ്ഥാനാർത്ഥിയാക്കിയത്. എസ്.പി നേതാവ് അസംഖാൻ രാജിവച്ച ഒഴിവിൽ തിരഞ്ഞെടുപ്പ് നടക്കുന്ന രാംപൂരിൽ സമാജ്‌വാദി പാർട്ടിയിൽ നിന്നു വന്ന ഒ.ബി.സി നേതാവ് ഘൻഗ്യാം ലോധിയെയും സ്ഥാനാർത്ഥിയാക്കി. ഇതോടെയാണ് നഖ്‌വിയുടെ പദവി സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയരാൻ തുടങ്ങിയത്. രാജ്യസഭയിലോ, ലോക്‌സഭയിലോ അംഗമായില്ലെങ്കിൽ നഖ്‌വി മന്ത്രിസഭയിൽ നിന്ന് പുറത്താകും. അങ്ങനെയെങ്കിൽ അദ്ദേഹത്തെ ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കോ, ഗവർണർ ആയോ നിയമിച്ചേക്കുമെന്നാണ് അഭ്യൂഹം. ബി.ജെ.പി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |