തിരുവനന്തപുരം: പാമോയിൽ കേസിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഉൾപ്പെടെയുളള ഉദ്യോഗസ്ഥർക്കും കെ.കരുണാകരനും യാതൊരു പങ്കുമില്ലായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ജിജി തോംസൺ രചിച്ച 'നഥിംഗ് പേഴ്‌സണൽ' എന്ന പുസ്‌തകം പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനവകുപ്പുമായി ആലോചിക്കാതെ കരാർ ഒപ്പിടാൻ മന്ത്രിസഭ തീരുമാനമെടുത്തുവെന്ന സാങ്കേതിക കാരണം മാത്രമാണ് കേസിന് ആധാരം. അന്ന് ഞാൻ ധനമന്ത്രിയായിരുന്നു. പാമോയിൽ അത്യാവശ്യമായത് കൊണ്ടാണ് തിടുക്കത്തിൽ ഫയൽ മന്ത്രിസഭ പരിഗണിച്ചത്. ഞാൻ കൂടി പ്രതിയായിരുന്നെങ്കിൽ ജിജി തോംസണൊക്കെ രക്ഷപ്പെട്ടേനെ. എന്നാൽ തന്നെ ഇരുപത്തിമൂന്നാം സാക്ഷിയാക്കുകയായിരുന്നു. ജിജി തോംസന്റെ സഹോദരൻ ജോർജ് തോമസ് പുസ്‌കത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ജോർജ് തോമസിന്റെ എഴുപതാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.
ചിരിക്കുന്ന ചീഫ് സെക്രട്ടറിയെന്ന് അറിയപ്പെടുന്ന ജിജി തോംസണ് ചിരിപ്പിക്കാനും കഴിയുമെന്ന് പുസ്‌തപരിചയം നടത്തിയ മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ പറഞ്ഞു. സംസ്ഥാന സർക്കാരിൽ പ്രവർത്തിച്ച നാലര വർഷം ആധാരമാക്കി പാരലോകമെന്ന പേരിൽ താൻ ആത്മകഥയെഴുതുമെന്ന് ശ്രീനിവാസൻ പറഞ്ഞപ്പോൾ സദസിൽ ചിരി പടർന്നു. ജനപ്രതിനിധികൾക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത നിർബന്ധമാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എൻ.എ ഖാദർ പറഞ്ഞു. മലയാളം തെറ്ര് കൂടാതെ സംസാരിക്കാൻ കഴിയാത്ത മന്ത്രിമാർ കേരളത്തിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ, ജിജി തോംസന്റെ സഹപാഠികളായ മണിയൻപിളള രാജു,എ.എസ്.ഗിരീഷ്, ഭാര്യ ഷിലു ജിജി തോംസൺ എന്നിവർ പങ്കെടുത്തു. കേരള സർവകലാശാല യുവജനോത്സവ വിജയിയായ ആർ.എസ് ആകാശ് ചാക്യാർ കൂത്ത് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |