കണ്ണൂർ: കള്ളക്കേസിൽ കുടുക്കി യുവാക്കളെ ജയിലിൽ അടച്ചുവെന്ന പരാതിയിൽ പരിയാരം പൊലീസിനെതിരെ പയ്യന്നൂർ ഡിവൈ. എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്. സംഭവദിവസം സ്ഥലത്തുണ്ടാവാത്ത യുവാക്കളെ ബൈക്ക് മോഷണ കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി പത്തുദിവസം ജയിലിൽ അടച്ചുവെന്ന് സ്ഥിരീകരിച്ചാണ് പയ്യന്നൂർ ഡിവൈ.എസ്.പി കെ. ഇ. പ്രേമചന്ദ്രൻ കണ്ണൂർ റേഞ്ച് ഐ.ജി രാഹുൽ ആർ.നായർക്ക് റിപ്പോർട്ട് കൈമാറിയത്. ഗുരുതര കൃത്യവിലോപവും വീഴ്ചയും പരിയാരം സ്‌റ്റേഷൻ ഹൗസ് ഇൻസ്‌പെക്ടർക്കും എസ്. ഐക്കും സംഭവിച്ചുവെന്നാണ് റിപ്പോർട്ടിന്റെ കാതൽ.
തിരുവനന്തപുരം കഴക്കൂട്ടം മലബാർ സ്നാക്‌സ് ബേക്കറി ജീവനക്കാരൻ പരിയാരം പെരുവളങ്ങയിലെ തെക്കൻ ബബിത്ത് ലാൽ(20),മുടിക്കാനത്തെ ആൽഫിൻ സോജൻ(19) എന്നിവരെയാണ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്. ബബിത്ത്ലാലിന്റെ പിതാവ് മുടിക്കാനത്തെ തെക്കൻ ഹൗസിൽ ബാബു ദിനകരൻ നൽകിയ പരാതിയിലാണ് പൊലീസിൽ വകുപ്പുതല അന്വേഷണം നടന്നത്. മുടിക്കാനത്തെ ജിഷയുടെ ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചാണ് കഴിഞ്ഞ മേയ് ആറിന് ഇരുവരെയും സ്‌റ്റേഷനിൽ വിളിച്ചുവരുത്തി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വൈദ്യപരിശോധനയ്ക്കു ശേഷംഅറസ്റ്റു രേഖപ്പെടുത്തിയത്. എന്നാൽ
ഡ്യൂക്ക് ബൈക്ക് മോഷണം പോയതായി പറയുന്ന ദിവസം ഇരുവരും കഴക്കൂട്ടത്തു നിന്നും നാട്ടിലേക്ക് ട്രെയിനിൽ വരികയായിരുന്നുവെന്നാണ് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്. ട്രെയിൻ ടിക്കറ്റ്, ഇരുവരുടെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവ ഇതിൽ തെളിവായി കാണിച്ചിട്ടുണ്ട്. ഈ കാരണത്താൽ ബൈക്ക് മോഷണ കേസിൽ കോടതിയിൽ സമർപ്പിച്ച എഫ്. ഐ.ആർ റദ്ദാകുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്.
ഡ്യൂക്ക് ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കീച്ചേരിയിൽ വെച്ചു അറസ്റ്റു ചെയ്തുവെന്നാണ് എഫ്. ഐ. ആറിലുള്ളത്. ഏപ്രിൽ 30ന് ബാബു ദിനകരന്റെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയിരുന്നു.ഈ കേസിൽ ജിഷയുടെ മകൻ ഉൾപ്പെടെ രണ്ടുപേർ റിമാൻഡിലായിരുന്നു ഇതിനു പകരമായാണ് മേയ് രണ്ടിന് പുലർച്ചെ ജിഷയുടെ ബൈക്ക് മോഷണം പോയെന്ന പരാതിയിൽ ഇതെ ദിവസം മലബാർ എക്സ്പ്രസിൽ രാവിലെ ഏഴരയോടെ പഴയങ്ങാടി റെയിൽവെ സ്‌റ്റേഷനിലിറങ്ങിയ യുവാക്കളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നുള്ള യാത്രയിൽ ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന സജീഷ്,വി.ജെ സഞ്ജു എന്നിവരുമുണ്ടായിരുന്നതായും ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |