തിരുവനന്തപുരം: എം.ഡി.എം.എയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി ആറംഗ ക്രിമിനൽ സംഘം പിടിയിൽ. ഓപ്പറേഷൻ കാവലുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനയിലാണ് വലിയതുറ ആഭ്യന്തര വിമാനത്താവളത്തിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നിന്ന് വലിയതുറ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 3.3 ഗ്രാം എം.ഡി.എം.എ പായ്ക്കറ്റുകളും 19.5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കടകംപള്ളി ചെറുവെട്ടുകാട് അനുഭവനിൽ ജോൺ ബാപ്‌റ്റിസ്റ്റ് (22), മുട്ടത്തറ ഡോൺ ബോസ്‌കോ ലെയ്നിൽ സ്റ്റെഫാൻ (21), ആഭ്യന്തര വിമാനത്താവളത്തിന് സമീപം ലിസി റോഡ് സ്വദേശി സൂരജ് (19), കൊച്ചുതോപ്പ് സ്വദേശി ഇഗ്‌നേഷ്യസ് എന്ന് വിളിക്കുന്ന എബി (22), പേട്ട ജൂസാ റോഡിൽ സ്വദേശി ഫെബിൻ (19), വലിയതുറ വിശ്വഭാരതി റോഡ് സ്വദേശി രോഹിത് സ്റ്റീഫൻ (20) എന്നിവരാണ് പിടിയിലായത്. ഇവർ നഗരത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. പുതിയ കുറ്റകൃത്യം ആസൂത്രണം ചെയ്യാനായാണ് സംഘം ടൂറിസ്റ്റ് ഹോമിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് തലസ്ഥാനത്ത് എത്തിച്ചായിരുന്നു സംഘം വില്പന നടത്തിയിരുന്നത്. ഇവരിൽ നിന്ന് നഗരത്തിലെ മറ്റ് മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി സംഘത്തെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് ശംഖുംമുഖം അസി.കമ്മീഷണർ ഡി.കെ.പൃഥ്വിരാജ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |