പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിസ് ഫൈനലിൽ ഇന്ന് കളിമൺ കോർട്ടിലെ രാജകുമാരൻ റാഫേൽ നദാലും നോർവീജിയൻ താരം കാസ്പർ റൂഡും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി വൈകിട്ട് 6.30 മുതലാണ് മത്സരം.
ഇതുവരെ കളിച്ച 13 ഫ്രഞ്ച് ഓപ്പൺ ഫൈനലിലും ജയിച്ച ചരിത്രമാണ് നദാലിനുള്ളത്. നദാലിന്റെ അക്കാഡമിയിൽ കളിപഠിച്ച അദ്ദേഹത്തെ മാതൃകാപുരുഷനായി കാണുന്ന റൂഡ്ഡ് സ്പാനിഷ് ഇതിഹാസത്തിനെ മലർത്തിയടിക്കുന്ന ദാവീദാകുമോയെന്നാണ് ടെന്നിസ് ലോകം ആകാംഷയോടെ കാത്തിരിക്കുന്നത്.
സെമിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച ജർമൻ സെൻസേഷൻ അലക്സാണ്ടർ സ്വരേവ് പരിക്കേറ്റ് മത്സരം പൂർത്തിയാക്കാതെ മടങ്ങിയതിനെ തുടർന്ന് നദാലിന് ഫൈനലിലേക്ക് വാക്കോവർ ലഭിക്കുകയായിരുന്നു
. ആദ്യ സെറ്റ് കടുത്ത പോരാട്ടത്തിനൊടുവിൽ ടൈബ്രേക്കറിലൂടെയാണ് (7/6) നദാൽ സ്വന്തമാക്കിയത്. അടുത്ത സെറ്റിൽ ഇരുവരും 6-6 എന്ന നിലയിൽ ആയിരിക്കുമ്പോഴാണ് സ്വരേവിന്റെ വലത്തേക്കാലിന് ഗുരുതരമായി പരിക്കേറ്റത്.
മറ്റൊരു സെമിയിൽ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് റൂഡ് കലാശപ്പോരാട്ടത്തിന് യോഗ്യതനേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |