SignIn
Kerala Kaumudi Online
Saturday, 27 April 2024 8.23 AM IST

റിസർവ് ബാങ്ക് ധനനയം: ഉറ്റുനോട്ടം ജി.ഡി.പി വളർച്ചാ പ്രവചനത്തിലും

gdp

കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് അതിവേഗം കരകയറുകയായിരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി റഷ്യ-യുക്രെയിൻ യുദ്ധവും അവശ്യവസ്തു വിലവർദ്ധനയും ആഞ്ഞടിച്ചിരിക്കേ, ഈയാഴ്‌ച പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ ധനനയത്തിൽ ജി.ഡി.പി വളർച്ചാപ്രവചനം എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് സാമ്പത്തികലോകം.

നടപ്പു സാമ്പത്തികവർഷം (2022-23) ഇന്ത്യ 7.2 ശതമാനം വളരുമെന്നാണ് ഏപ്രിലിലെ ധനനയത്തിലെ പ്രവചനം. മുമ്പ് പ്രവചിച്ചിരുന്നത് 7.8 ശതമാനമാകുമെന്നായിരുന്നു. കൊവിഡിന് മുമ്പുതന്നെ തളർച്ചയുടെ ട്രാക്കിലായിരുന്ന ഇന്ത്യ 2019-20ൽ വളർന്നത് ദശാബ്ദത്തിലെ താഴ്‌ചയായ നാല് ശതമാനമാണ്. കൊവിഡ് വീശിയടിച്ച 2020-21ൽ വളർച്ച നെഗറ്റീവ് 6.6 ശതമാനമായി.

കഴിഞ്ഞവർഷം ആദ്യപാദത്തിൽ 20.1 ശതമാനം വളർന്നെങ്കിലും പിന്നീട് തളർന്നു. റഷ്യൻ പട യുക്രെയിനിൽ കടന്നുകയറിയ അവസാനപാദത്തിൽ വളർച്ച ഒരുവർഷത്തെ താഴ്ചയായ 4.1 ശതമാനത്തിലേക്ക് ഇടിഞ്ഞു; ഒമിക്രോൺ തരംഗവും തിരിച്ചടിയായി. കഴിഞ്ഞവർഷത്തെ (2021-22) കേന്ദ്രപ്രതീക്ഷ 8.9 ശതമാനമായിരുന്നെങ്കിലും അവസാനപാദത്തിലെ പ്രതിസന്ധിമൂലം 8.7 ശതമാനത്തിലേക്ക് താഴ്‌ന്നു.

റഷ്യ-യുക്രെയിൻ യുദ്ധത്തിന്റെ അനന്തരഫലമായ നാണയപ്പെരുപ്പം പിടിവിട്ട് കുതിക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെ ക്ഷീണമായിട്ടുണ്ട്. ഇത് കണക്കിലെടുത്ത് റിസർവ് ബാങ്ക് ഇക്കൊല്ലത്തെ വളർച്ചാപ്രതീക്ഷ കുറച്ചേക്കാം.

നിർണായകമായി ജി.ഡി.പി,

വിലക്കയറ്റം, പലിശനിരക്ക്

നടപ്പുവർഷം (2022-23) ഇന്ത്യ 7.5 ശതമാനം വളരുമെന്ന 'സ്വന്തം" പ്രവചനത്തിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുന്നു. റിസർവ് ബാങ്കാകട്ടെ ആദ്യപ്രതീക്ഷയായ 7.8ൽ നിന്ന് 7.2 ശതമാനത്തിലേക്ക് പ്രതീക്ഷ ഏപ്രിലിൽ വെട്ടിക്കുറച്ചു. ഈയാഴ്‌ച നിഗമനം ഇതിലും താഴ്ത്തുമോ എന്ന് കണ്ടറിയണം.

നാണയപ്പെരുപ്പം: നാണയപ്പെരുപ്പം 6 ശതമാനത്തിന് താഴെത്തുടരുന്നതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യം. ഏപ്രിലിൽ ഇത് എട്ടുവർഷത്തെ ഉയരമായ 7.79 ശതമാനമാണ്. ഭക്ഷ്യവിലപ്പെരുപ്പമാണ് മുഖ്യ ആശങ്ക. 7.68ൽ നിന്ന് 8.38 ശതമാനത്തിലേക്കാണ് ഇതുയർന്നത്. തക്കാളിവില കിലോയ്ക്ക് 100 രൂപ കടന്നുകുതിക്കുന്നതും ആശങ്കയുയർത്തുന്നു.

പലിശനിരക്ക്: നാണയപ്പെരുപ്പം നിയന്ത്രണംവിട്ടതോടെ മേയിൽ അടിയന്തരയോഗം ചേർന്ന് റിസർവ് ബാങ്ക് റിപ്പോനിരക്ക് 0.40 ശതമാനം കൂട്ടി 4.40 ശതമാനമാക്കിയിരുന്നു. സി.ആർ.ആർ 0.50 ശതമാനവും കൂട്ടി. പലിശനിരക്കും സി.ആർ.ആറും കൂടുമ്പോൾ റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകളിലൂടെ പൊതുവിപണിയിലെത്തുന്ന പണം കുറയും. ഇത് നാണയപ്പെരുപ്പം താഴാൻ സഹായിക്കും.

ഇക്കുറി ധനനയത്തിൽ റിപ്പോ 0.40 ശതമാനം വരെ കൂട്ടിയേക്കാം. സി.ആർ.ആറും വർദ്ധിപ്പിച്ചേക്കാം. നടപ്പുവർഷം ഘട്ടംഘട്ടമായി കൂട്ടി റിപ്പോനിരക്ക് 5.15 ശതമാനമാക്കുമെന്നാണ് കരുതപ്പെടുന്നത്.

പരിഗണന നാണയപ്പെരുപ്പത്തിന്

ജി.ഡി.പി വളർച്ചയെ ശ്രദ്ധിക്കാതെ നാണയപ്പെരുപ്പത്തിന് കാതലായ പരിഗണന കൊടുക്കുകയെന്ന പഴയനയത്തിലേക്ക് റിസർവ് ബാങ്ക് മടങ്ങിയേക്കുമെന്ന് ബ്രിട്ടീഷ് ധനകാര്യ സ്ഥാപനമായ ബർക്ളെയ്സ് വിലയിരുത്തുന്നു. ബർക്ളെയ്സ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ 2022-23ൽ പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ച ഇങ്ങനെ:

 ബർക്ളെയ്സ് : 7.0%

 എസ്.ബി.ഐ : 7.5%

 കെയർ എഡ്ജ് : 7-7.5%

 കോട്ടക് : 7.3%

 മോത്തിലാൽ ഒസ്വാൾ : 6-6.5%

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, RBI, POLICY REVIEW
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.