SignIn
Kerala Kaumudi Online
Friday, 26 April 2024 9.15 AM IST

ഇ പോസ്, ജി.പി.എസ് സംവിധാനങ്ങളെ വെട്ടിച്ച് റേഷനരി കടത്ത് മുറുകുന്നു

ration

ആലപ്പുഴ: ഇ പോസും ജി.പി. എസുമുൾപ്പടെയുള്ള സംവിധാനങ്ങളെ മറികടന്ന് ജില്ലയിൽ കരിഞ്ചന്തയിൽ റേഷനരി സുലഭം.

കഴിഞ്ഞ ദിവസം ചേപ്പാട്, രാമപുരം മാളിയേക്കൽ ജംഗ്ഷൻ എന്നിവടങ്ങളിലെ സ്വകാര്യകേന്ദ്രങ്ങളിൽ നിന്ന് 365 ചാക്ക് റേഷനരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ സിവിൽ സപ്ളൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചു. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിട്ടും ഇതിനൊയൊക്കെ കാറ്റിൽപ്പറത്തി റേഷൻ സാധനങ്ങൾ കടത്തുന്നുണ്ടെന്നാണ് അടുത്തിടെ ജില്ലയിൽ റേഷൻസാധനങ്ങൾ പിടിച്ച സംഭവങ്ങൾ തെളിയിക്കുന്നത്. ചാക്ക് തുന്നുന്നതിന് ഉപയോഗിക്കുന്ന മെഷീനും മണ്ണെണ്ണയും മറ്റ് ധാന്യങ്ങളും ഉൾപ്പടെ പിടിച്ചെടുത്ത സംഭവങ്ങൾ ജില്ലയിൽ ഒരുവർഷത്തിനിടെ നിരവധിയാണ്.

# പ്ളാസ്റ്റിക് ചാക്കിൽ,

പുത്തൻ ലേബലിൽ റേഷനരി

റേഷൻ കുത്തരി ചണച്ചാക്കിൽ നിന്ന് വിവിധ കമ്പനികളുടെ ലേബലുള്ള പ്‌ളാസ്റ്റിക് ചാക്കിൽ നിറച്ച് കരിഞ്ചന്തയിൽ എത്തിക്കുകയാണ് ലോബികൾ ചെയ്യുന്നത്. അന്ത്യോദയ അന്നയോജന (എ.എ.വൈ) പദ്ധതി പ്രകാരം ഒരു കാർഡിന് 30 കിലോ അരിയും 5 കിലോ ഗോതമ്പുമാണ് പ്രതിമാസം സൗജന്യമായി നൽകുന്നത്. ബി.പി.എൽ കാർഡുകളിൽ ഒരംഗത്തിന് പ്രതിമാസം 4 കിലോ അരിയും ഒരുകിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ നൽകുന്നുണ്ട്. ഇത് 10 രൂപ നിരക്കിലാണ് കരിഞ്ചന്തയിൽ വിൽക്കുന്നത്. ചില റേഷൻ കടക്കാർ പലപ്പോഴും രണ്ടു മുതൽ നാലുകിലോ വരെ അരി കുറച്ചാണ് കാർഡ് ഉടമകൾക്ക് നൽകുന്നതെന്നും ആക്ഷേപമുണ്ട്. കയറ്റിറക്ക് സമയത്ത് ചാക്കിൽ നിന്ന് ചോർന്ന് അരി നഷ്ടപ്പെടുന്നുണ്ട് എന്നതാണ് ഇതിനു നൽകുന്ന വിശദീകരണം. ഇങ്ങനെ അധികമായി വരുന്ന അരി റേഷൻ കടക്കാർ കരിഞ്ചന്തക്കാർക്ക് കിലോയ്ക്ക് 20 രൂപ നിരക്കിൽ മറിച്ച് വിൽക്കാറുണ്ടെന്ന് ആക്ഷേപമുണ്ട്.

എ.എ.വൈ, ബി.പി.എൽ കാർഡുടമകൾ വാങ്ങുന്ന അരിയിൽ പകുതിയും അടുക്കളയിൽ ഉപയോഗിക്കാതെ കരിഞ്ചന്തയിലേക്കും മറിയുകയാണ്. 1.52 ലക്ഷം കിലോ അരി സൗജന്യമായും 9.37 ലക്ഷം കിലോ അരി രണ്ടു രൂപ നിരക്കിലും ജില്ലയിൽ മാസംതോറും റേഷൻ കടകളിലൂടെ വേണ്ട വിധം 35 ശതമാനം പേരും വിതരണം ചെയ്യുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

# ജി.പി.എസ് ട്രാക്കിംഗിന് മെല്ലെപ്പോക്ക്

ലോറികളിൽ ജി.പി.എസ് ഘടിപ്പിച്ചെങ്കിലും ട്രാക്കിംഗ് സംവിധാനം സജ്ജമാക്കാത്തത് കരിഞ്ചന്തക്കാർക്ക് അനുകൂലഘടകമാണ്.
ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്ക് ഭക്ഷ്യധാന്യവുമായുള്ള ലോറികൾ ഏതുവഴി എവിടെക്കൂടിയൊക്കെയാണ് കൊണ്ടുപോകുന്നതെന്ന് പൊതുവിതരണവകുപ്പിനു പോലും അറിയില്ല. കരിഞ്ചന്തക്കാരെ സഹായിക്കാനായി ലോറികളിലെ ജി.പി.എസ് സംവിധാനം വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി ജി.പി.എസ് ട്രാക്കിംഗ് നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പ് ലോറികളിൽ ജി.പി.എസ് ഘടിപ്പിച്ചെങ്കിലും മറ്റുസാങ്കേതിക നടപടികൾ പൂർത്തികരിക്കുവാനുമായില്ല. ഇതിനായി ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നതെങ്കിലും എപ്പോൾ പ്രവർത്തനം തുടങ്ങാനാകുമെന്ന കാര്യത്തിൽ ഉറപ്പില്ല.

വാടക ലോറികൾക്കും വേണ്ടേ ജി.പി. എസ്

റേഷൻ വിതരണത്തിന് ജില്ലയിൽ ആറുതാലൂക്കുകളിൽ വേണ്ടത് 500ഓളം ലോറികളാണ്. ട്രാക്കിംഗ് സംവിധാനം നിലവിൽ വന്നാലും വാടകയ്‌ക്കെടുക്കുന്ന ലോറികളെ ജി.പി.എസ്. ട്രാക്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരാൻ സമയമേറെവേണ്ടിവരും. തിരിമറി തടയുന്നതിനായി ഗോഡൗണുകളിൽ സി.സി.ടി.വി. കാമറകൾ സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടന്നിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.