കൊച്ചി: സംസ്ഥാന കോളേജ് ഗെയിംസ് ഇന്ന് സമാപിക്കും. സ്വർണക്കപ്പിനായുള്ള പേരാട്ടം കടുത്തു. അത്‌ലറ്റിക്‌സിന് പുറമെ ഫുട്ബാൾ, വോളിബാൾ, ബാസ്‌ക്കറ്റ്ബാൾ, ബാഡ്മിന്റൺ, റസ്‌ലിംഗ്, ബോക്‌സിംഗ് ഇനങ്ങളിലും ഗെയിംസിലും മത്സരമുണ്ട്. ഈ മത്സരങ്ങളിൽ നേടിയ പോയിന്റുകൾ കൂടി പരിഗണിച്ചാകും ഓവറോൾ ചാമ്പ്യൻമാരെ നിശ്ചയിക്കുക. അത്‌ലറ്റിക്‌സിൽ നിലവിലെ ചാമ്പ്യൻമാരായ കോതംമംഗലം എം.എ കേളേജ് കിരീടം ഉറപ്പാക്കി. അത്‌ലറ്റിക്‌സിൽ ഇന്നലെ ഒരു റെക്കാഡ് കൂടി പിറന്നു. ഹൈജമ്പിൽ എം.എ കോളേജിന്റെ ടി.എൻ ദിൽഷിതാണ് റെക്കാഡ് പട്ടികയിൽ സ്വന്തം പേര് എഴുതിച്ചേർത്തത്.
ആദ്യചാട്ടത്തിൽ തന്നെ 2.06 മീറ്റർ ചാടിയ ദിൽഷിത് 1997ൽ തൃശൂർ സെന്റ് തോമസ് കോളേജിലെ രാജീവ്കുമാറിന്റെ നേട്ടമാണ് പഴങ്കഥയാക്കിയത്. വനിതകളുടെ ഹൈജമ്പിൽ സ്വർണം നേടിയ എം.എ കോളജിന്റെ ഗായത്രി ശിവകുമാറും നിലവിലെ റെക്കാർഡിനൊപ്പമെത്തി. 1.70മീറ്റർ ചാടിയാണ് നേട്ടം കൈവരിച്ചത്. മഹാരാജാസ് കോളേജിലെ ഭവിക വി.എസും കോതമംഗലം എം.എ കോളേജിലെ ഓംകാർ നാഥും ഗെയിംസിലെ വേഗമേറിയ താരങ്ങളായി. മീറ്റിൽ ഇതുവരെ എട്ട് റെക്കാർഡുകൾ പിറന്നു. 13 സ്വർണവും 7 വെള്ളിയും 5 വെങ്കലവുമായി 91 പോയിന്റാണ് എം.എ കോളേജിന്റെ സമ്പാദ്യം.
46 പോയിന്റുള്ള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ചങ്ങനാശേരി അസംപ്ഷൻ കോളേജിന് 19 പോയിന്റുണ്ട്. പുരുഷവനിതാ വിഭാഗങ്ങളിൽ എം.എ കോളേജാണ് മുന്നിൽ. ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനത്ത്. അവസാന ദിനമായ ഇന്ന് 14 ഇനങ്ങളിലാണ് ഫൈനൽ. ഗെയിംസിന്റെ ഫുട്‌ബോൾ ഫൈനലിൽ കോഴിക്കോട് ഫാറൂഖ് കോളേജ് മമ്പാട് എം.ഇ.എസ് കോളേജിനെ നേരിടും. പനമ്പിള്ളിനഗർ സ്‌കൂൾ ഗ്രൗണ്ടിൽ ഇന്ന് രാവിലെ 9നാണ് ഫൈനൽ. 7ന് ലൂസേഴ്‌സ് ഫൈനൽ. ബാഡ്മിന്റൺ വനിതാവിഭാഗത്തിൽ തേവര സേക്രഡ് ഹാർട്ട് കോളജ് കിരീടം സ്വന്തമാക്കി. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിനെയാണ് വീഴ്ത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |