ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ വസതിയിലും ബിസിനസ് പങ്കാളികളുടെ സ്ഥാപനങ്ങളിലും തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ രണ്ടു കോടിയിലേറെ രൂപയും 1.8 കിലോ സ്വർണ്ണ നാണയങ്ങളും പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറിയിച്ചു.
സത്യേന്ദ്ര ജെയിനുമായി ബന്ധമുള്ള വൈഭവ് ജെയിൻ, അങ്കുഷ് ജെയിൻ, നവീൻ ജെയിൻ എന്നിവരുടെ ഉടസ്ഥതയിലുള്ള രാം പ്രകാശ് ജ്വല്ലറിയിൽ നിന്ന് 2.23 കോടി രൂപ പിടിച്ചെടുത്തു. ഇവർ കള്ളപ്പണം വെളുപ്പിക്കാൻ ജെയിനിനിനെ സഹായിച്ചെന്നാണ് ഇ.ഡിയുടെ വിശദീകരണം. പണത്തിന്റെയും സ്വർണ്ണത്തിന്റെയും ഉറവിടം വ്യക്തമല്ല. സ്വർണ്ണം ഒളിപ്പിച്ച നിലയിലായിരുന്നു. നിരവധി ഡിജിറ്റൽ രേഖകളടക്കം പിടിച്ചെടുത്തതായും ഇ.ഡി അറിയിച്ചു. ജെയിനിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലും അടുത്ത ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. മേയ് 30ന് അറസ്റ്റിലായ സത്യേന്ദ്ര ജെയിൻ ജൂൺ 9 വരെ ഇ.ഡി കസ്റ്റഡിയിലാണ്.
ഇ.ഡി നടപടിയോട് പ്രതികരിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കള്ളപ്രചാരണവുമായി ഡൽഹിയിലെയും പഞ്ചാബിലെയും ആം ആദ്‌മി സർക്കാരുകൾക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയെന്ന് പറഞ്ഞു. പ്രധാനമന്ത്രിക്ക് എല്ലാ ഏജൻസികളുടെയും കരുത്തുണ്ട്. തങ്ങൾക്ക് ദൈവം മാത്രമാണ് തുണയെന്നും കേജ്‌രിവാൾ ട്വീറ്റു ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |