കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മൂന്നുവർഷത്തിനകം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 9,860 കോടി രൂപയുടെ നിക്ഷേപം നടത്തും. കേന്ദ്ര വാണിജ്യ-വ്യവസായമന്ത്രി പീയുഷ് ഗോയൽ, സംസ്ഥാന വ്യവസായമന്ത്രി പി.രാജീവ് എന്നിവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ഇൻവെസ്‌റ്റേഴ്‌സ് റൗണ്ട് ടേബിൾ കോൺഫറൻസിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ്, മലബാർ ഗോൾഡ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ.അഷർ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.
മലബാർ ഗോൾഡ് ബുള്ള്യൻ ആൻഡ് ട്രഷറി ഹെഡ് ദിലീപ് നാരായണനും സംബന്ധിച്ചു. മലബാർ ഗോൾഡിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദ വേൾഡ്" കാമ്പയിന്റെ ഭാഗമായി ആഗോളതലത്തിൽ കമ്പനി നിക്ഷേപപദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്. 2025ഓടെ 500 പുതിയ ഷോറൂമുകൾ തുറക്കാനാണ് ലക്ഷ്യം. 11,000 പേർക്ക് ഇതുവഴി ജോലി ലഭിക്കും.
വിറ്റുവരവ് ലക്ഷ്യം ₹45,000 കോടി
നാഷണൽ ഇൻഡസ്‌ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് പരിപാടിയുടെ ഭാഗമായാണ് കൊച്ചിയിൽ നിക്ഷേപകസംഗമം നടന്നത്. മലബാർ ഗോൾഡിനെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പീയുഷ് ഗോയൽ കേന്ദ്രസർക്കാരിന്റെ പിന്തുണയും വാഗ്ദാനം ചെയ്‌തു.
ഇന്ത്യയിലും വിദേശത്തും ബി2ബി മാർക്കറ്റിംഗ് മലബാർ ഗോൾഡ് ശക്തിപ്പെടുത്തും. നടപ്പുവർഷം 45,000 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനിയുടെ ലക്ഷ്യം.
നിലവിൽ 10 രാജ്യങ്ങളിലായി 280ലേറെ ഷോറൂമുകളുണ്ട്. 5 രാജ്യങ്ങളിലായി 14 ആഭരണ നിർമ്മാണ ഫാക്‌ടറികളുമുണ്ട്.
4,092 നിക്ഷേപകരും 14,169 മാനേജ്‌മെന്റ് അംഗങ്ങളുമുണ്ട്.
ആധുനികസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയും പരിസ്ഥിതി സൗഹൃദവുമായാണ് കമ്പനിയുടെ പ്രവർത്തനം.
സാമൂഹികസേവനത്തിനും മികച്ച പ്രാമുഖ്യം നൽകുന്ന മലബാർ ഗോൾഡ് ലാഭത്തിന്റെ അഞ്ചുശതമാനം ഇതിനായി നീക്കിവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |