കാസർകോട്: സത്യം ആർക്കും എല്ലാക്കാലത്തും മൂടിവയ്ക്കാനാവില്ലെന്നും എന്നെങ്കിലും അക്കാര്യം പുറത്തുവരുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സത്യം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. കള്ളക്കഥകൾ പ്രചരിപ്പിച്ചു ജനങ്ങളുടെ കണ്ണുമൂടികെട്ടാനാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ഇത്രയും കാലം ശ്രമിച്ചത്. ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയ ഗൂഢാലോചനയും നടത്തേണ്ട കാര്യമില്ല.
ഏത് ബിരിയാണി ചെമ്പിൽ മൂടിയാലും സത്യം പുറത്തുവരും: ചെന്നിത്തല
ഏത് ബിരിയാണി ചെമ്പ് കൊണ്ടു മൂടിയാലും സ്വർണക്കടത്ത് കേസിലെ സത്യം പുറത്തുവരുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ചെന്നിത്തല ആരോപിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത രാജ്യദ്റോഹ പ്രവർത്തനമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്നിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയാണെന്ന് ഇപ്പോൾ ജനങ്ങൾക്ക് ബോദ്ധ്യമായി. തെളിവില്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ പറ്റി ഒന്നും പറയാനില്ല. കൈകൾ ശുദ്ധമാണെങ്കിൽ അത് ജനങ്ങളോട് തുറന്നുപറയാൻ പിണറായി വിജയനെ വെല്ലുവിളിക്കുന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രി ചോദ്യങ്ങൾ നേരിടണം: വി. മുരളീധരൻ
സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഒളിച്ചോടാനാവില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം ഉയരുന്നത്. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പിണറായിക്ക് ധൈര്യമുണ്ടോ? കേസുകളിൽ ഇടനിലക്കാരുണ്ടായിരുന്നത് യു.പി.എ ഭരണകാലത്താണെന്ന് വി.ഡി സതീശൻ മനസിലാക്കണം. നരേന്ദ്രമോദി ഭരിക്കുന്നതു കൊണ്ടാണ് എല്ലാ കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും പിടിയിലാകുന്നത്.
അന്വേഷണം തടയാൻ നീക്കം: കെ.സുരേന്ദ്രൻ
സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി നൽകിയതോടെ സ്വർണക്കടത്ത് കേസിന്റെ അന്വേഷണം തടയാനാണ് സർക്കാർ നീക്കമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസിലെ പ്രധാന പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്ളാറ്റിൽ നിന്നും തട്ടിക്കൊണ്ടുപോയത് ഇതിന്റെ തുടർച്ചയാണ്.
സ്വപ്നയ്ക്ക് സുരക്ഷ നൽകാൻ തയ്യാറാവണം. ഈ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്ന കാലത്തോളം കേസ് തെളിയില്ല. രക്ഷാകവചം ഉപേക്ഷിച്ച് അദ്ദേഹം അന്വേഷണത്തോട് സഹകരിക്കണം. അന്വേഷണം നേരിടുമെന്ന് പറയാൻ മുഖ്യമന്ത്രി ഭയക്കുന്നതെന്തിനാണ്? മുഖ്യമന്ത്രി വസ്തുതകൾ തുറന്നു പറയണം.
മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന: മന്ത്രി ശിവൻകുട്ടി
മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചുള്ള കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇക്കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും കൈകോർത്തിരിക്കുകയാണ്. കനൽ വഴികളിലൂടെ നടന്നുവന്ന പിണറായി വിജയനെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടന്നും ശിവൻകുട്ടി പറഞ്ഞു.
മുഖ്യമന്ത്രിക്ക് വേണ്ടി സ്വപ്ന 660 കിലോ സ്വർണം കടത്തി : പി.സി. ജോർജ്
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം 22 തവണയായി 30 കിലോ വീതമുള്ള ബാഗുകളിൽ സ്വപ്ന 660 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്ന് പി.സി. ജോർജ് ആരോപിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് സ്വപ്നയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
ഗസ്റ്റ് ഹൗസിൽ വേദനകൾ പറയാനാണ് കഴിഞ്ഞ ഫ്രെബുവരിയിൽ അവരെത്തിയത്. വിവരങ്ങൾ എഴുതി നൽകി. ബാഗിൽ കറൻസി കടത്തിയെന്ന് ഈ കത്തിൽ സ്വപ്ന വ്യക്തമാക്കുന്നുണ്ട്. കത്തിന്റെ പകർപ്പും ജോർജ് പുറത്തുവിട്ടു. കത്തിൽ ശിവശങ്കറിനെതിരായ ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സ്വപ്നയോട് ഒരു ബാഗെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. കോൺസുലേറ്റിൽ വച്ച് സ്കാൻ ചെയ്തപ്പോൾ ഇതിൽ നോട്ടുകെട്ടുകൾ കണ്ടു. കോൺസൽ ജനറലിന് കള്ളക്കടത്ത് നടത്താൻ എക്സ് കാറ്റഗറി സുരക്ഷ നൽകിയെന്നും കത്തിലുണ്ട്.
ഫോണിലും പലതവണ സ്വപ്നയുമായി സംസാരിച്ചിട്ടുണ്ട്. ഇത് സി.പി.എം പറയുന്നതു പോലെ ഗൂഢാലോചനയ്ക്കല്ല. ഏറ്റവും വലിയ കള്ളക്കടത്തുകാരനായ സരിത്തിനെ കേസിൽ മാപ്പുസാക്ഷിയാക്കി മുഖ്യമന്ത്രി ഒത്തുകളിക്കുകയാണ്. കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമാണ്. മുഖ്യമന്ത്രിയും മക്കളും ശതകോടീശ്വരരായത് പരിശോധിക്കണം. പിണറായി എവിടെയൊക്കെ ഓരോ സ്ഥാനത്ത് ഇരുന്നിട്ടുണ്ടോ അവിടെയൊക്കെ മോഷ്ടിച്ചിട്ടുണ്ട്. തെറ്റ് ചെയ്യാത്ത തന്നെ ഒരു ദിവസം ജയിലിട്ട മുഖ്യമന്ത്രി പതിനാല് ദിവസമെങ്കിലും അകത്ത് കിടക്കുമെന്നും ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |