തിരുവനന്തപുരം: മരച്ചീനിയുടെ കായകൾ മുളപ്പിച്ച് ഗ്രാമീണ കർഷകൻ ഉയർന്ന വിളവും രുചിയുമുള്ള ഇനം വികസിപ്പിച്ചു. 35 വർഷത്തിലേറെയായി മരച്ചീനി കഷകനായ വെള്ളറട പനച്ചമൂട് രമേഷ് ഭവനത്തിൽ സി. തങ്കപ്പൻ ( 69 )വികസിപ്പിച്ച ഇനത്തിന് ഒരു മൂട്ടിൽ 20 കിലോ വരെ വിളവുണ്ട്.
ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പനച്ചമൂട് പഞ്ചാംകുഴിയിലെ രണ്ടേക്കർ തോട്ടം സന്ദർശിച്ച് ഇക്കാര്യം ബോദ്ധ്യപ്പെട്ടു. വെള്ളറട കൃഷി ഓഫീസർ എൽ.എസ്. ബൈജുവും കൃഷി അസിസ്റ്റന്റ് ജെ.കെ.ദീപുവും റീനയും അറിയിച്ചതനുസരിച്ചാണ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ജി. ബൈജു ,ഡോ. ഷേർലി റെയ്ച്ചൽ അനിൽ, ഡോ.എൽ.കെ.ഭാരതി, സീനിയർ ടെക്‌നിഷൻ ഡി.ടി.റെജിൻ എന്നിവർ തോട്ടത്തിൽ പഠനം നടത്തിയത്.
വിത്ത് മുളപ്പിച്ച് പുതിയ ഇനം
സാധാരണ മരച്ചീനിയുടെ കമ്പാണ് മുറിച്ചു നടുന്നത്. തങ്കപ്പൻ കായകൾ മുളപ്പിച്ച് വളർത്തിയ ചെടികൾ നിരീക്ഷിച്ച് വിളവിലും രുചിയിലും ഏറ്റവും നല്ലത് സ്വന്തം അനുഭവത്തിലൂടെ തിരഞ്ഞെടുത്ത് വളർത്തുകയായിരുന്നു. സി.ടി.സി.ആർ.ഐ വികസിപ്പിച്ച ശ്രീപവിത്രയും പ്രദേശത്തെ നാടൻ ഇനമായ ഉള്ളിച്ചുവലയും തമ്മിൽ പ്രാണികൾ വഴിയുള്ള പരാഗണത്തിലൂടെയുണ്ടായ സങ്കരമാകാനാണ് സാദ്ധ്യതയെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
കൂടുതൽ വിളവ്
പ്രചാരത്തിലുള്ള മികച്ച ഇനം മരിച്ചീനിയേക്കാൾ വിളവ് കിട്ടി. മൂട്ടിൽ 5 മുതൽ 20 കിലോ വരെ.
ചന്ദന നിറം
കമ്പിനും കിഴങ്ങിനും ചന്ദന നിറമാണ്. തൊലിക്ക് കറുപ്പും. ഒൻപത് മാസം കൊണ്ടാണ് വിളവെടുപ്പ്.
കൃത്രിമ പരാഗണം
ലാബുകളിൽ കൃത്രിമ പരാഗണം നടത്തിയാണ് പുതിയ ഇനങ്ങളെ സൃഷ്ടിക്കുന്നത്. മറ്റ് ശാസ്ത്രീയ മാർഗങ്ങളും ഉണ്ട്. കൃത്രിമ പരാഗണത്തിൽ മാതൃ-പിതൃ ഇനങ്ങൾ അറിയാം. പ്രാണികൾ വഴിയുള്ള പരാഗണത്തിൽ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന വേണം
മരച്ചീനി കർഷകന്റെ പേരിൽ
കർഷകൻ കണ്ടെത്തുന്ന പുതിയ ഇനത്തിന്റെ പൂർണ്ണമായ അവകാശം കർഷകന് നൽകി രജിസ്റ്റർ ചെയ്യാൻ നിയമമുണ്ട്. ( പ്രൊട്ടക്‌ഷൻ ഒഫ് പ്ലാന്റ് വെറൈറ്റി ആൻഡ് ഫാർമേഴ്‌സ് റൈറ്റ് ആക്ട് (പി.പി.വി.എഫ്.ആർ.എ ) ഇതിന്റെ ഉപജ്ഞാതാവായി കർഷകനെ പ്രഖ്യാപിക്കും. ഇനത്തിന് പേരും നൽകും.
മരച്ചീനി വിളവ്
മൂടിന് - 4 കിലോ വരെ (സംസ്ഥാന ശരാശരി )
തങ്കപ്പന് ലഭിച്ചത് ( ശരാശരി ) -10 കിലോ
ക്യാപ്ഷൻ: (1) താൻ വികസിപ്പിച്ച പുതിയ ഇനം മരച്ചീനിക്കൊപ്പം തങ്കപ്പൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |